സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളില്‍ കേന്ദ്രം ഇടപെടണം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
സിബിഎസ്ഇ പ്ലസ് ടു 2025-26 അധ്യയന വര്‍ഷ പരീക്ഷാഫലവും പുനര്‍മൂല്യനിര്‍ണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രാധാന് കത്ത് നല്‍കി.
2026 മേയ് 13-ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതായി നിരവധി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പുനര്‍മൂല്യനിര്‍ണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റ് തകരാറുകള്‍, രജിസ്‌ട്രേഷന്‍ പിഴവുകള്‍, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, അപേക്ഷാ സ്ഥിരീകരണത്തിലെ വൈകിപ്പ്, ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ ലഭിക്കാതിരിക്കുക അല്ലെങ്കില്‍ വ്യക്തതയില്ലാത്ത പകര്‍പ്പുകള്‍ ലഭിക്കുക തുടങ്ങിയവയാണ് പ്രധാന പരാതികള്‍.
Read Also:‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി
കൂടാതെ, ആവശ്യമായ തയ്യാറെടുപ്പുകളോ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മതിയായ മാര്‍ഗനിര്‍ദേശങ്ങളോ നല്‍കാതെയാണ് OSM (On-Screen Marking) സംവിധാനം നടപ്പിലാക്കിയതെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സര്‍വകലാശാല പ്രവേശനവും വിവിധ പ്രവേശനപരീക്ഷകളും പുരോഗമിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ ഈ പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദവും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍, സിബിഎസ്ഇയുടെ മൂല്യനിര്‍ണയ-പുനര്‍മൂല്യനിര്‍ണയ നടപടികളിലെ വീഴ്ചകള്‍ അടിയന്തരമായി പരിശോധിച്ച്, വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് സുതാര്യവും നീതിപൂര്‍ണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ഗായത്രി ദേവി സമര്‍പ്പിച്ച നിവേദനവും കേന്ദ്ര മന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
Story Highlights : CM V D Satheesan sends letter to Union Education Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




