അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്; 75 ലക്ഷത്തിന് ടൈറ്റില്‍ സ്‌പോണ്‍സര്‍ ചെയ്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം, ഒപ്പിട്ടത് ദല്ലാള്‍ നന്ദകുമാറും കുക്കു പരമേശ്വരനും
താര സംഘടന അമ്മയുടെ കുടുംബ സംഗമത്തിന്റെ പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാർ പ്രസിഡന്റായ ക്ഷേത്രം. 75 ലക്ഷം രൂപ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം അമ്മയുടെ കുടുംബ സംഗമത്തിന് സ്പോൺസർഷിപ്പായി നൽകിയതിന്റെ രേഖകൾ ട്വന്റി ഫോറിന് ലഭിച്ചു. ശ്വേതാ മേനോൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് നൽകിയതെന്ന് ദല്ലാൾ നന്ദകുമാർ.
കഴിഞ്ഞ ഫെബ്രുവരി 14ന് നടന്ന അമ്മയുടെ കുടുംബ സംഗമത്തിന് വെണ്ണല തൈക്കാട് മഹാദേവക്ഷേത്രം നൽകിയ സ്പോൺസർഷിപ്പ് ആണ് വിവാദമായിരിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ മത സ്ഥാപനം സ്പോൺസർഷിപ്പ് നൽകുന്നതിനേ പലരും എതിർത്തിരുന്നു . സ്പോൺസർഷിപ്പിനെ തുടർന്ന് ഉണ്ടായ തർക്കങ്ങളാണ് അമ്മയിൽ ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങളുടെയും ആരോപണങ്ങളുടെയും കാരണങ്ങളിൽ ഒന്ന്. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറും ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും തമ്മിലുള്ള കരാറിൽ 75 ലക്ഷം രൂപയാണ് സ്പോൺസർഷിപ്പ് തുക. അതിൽ 30 ലക്ഷം നൽകി, ബാക്കി 45 ലക്ഷം കൂടി നൽകുമെന്ന് ടി ജി നന്ദകുമാർ. ശ്വേതാ മേനോൻ ഔദ്യോഗികമായി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് നൽകിയത് എന്നും നന്ദകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.
നിയമപരമായി ക്ഷേത്രത്തിന് സ്പോൺസർഷിപ്പ് നൽകുന്നതിൽ തെറ്റില്ല എന്നാണ് അമ്മ ഭാരവാഹികളുടെ വാദം. എന്നാൽ ഒരു ക്ഷേത്രം എന്തിനാണ് അഭിനേതാക്കളുടെ സംഘടനയ്ക്ക് സ്പോൺസർഷിപ്പ് നൽകിയത് എന്നാണ് ഉയരുന്ന ചോദ്യം.
Story Highlights : Controversial sponsorship deal in AMMA revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




