‘പേമാരി പെയ്തിട്ട് പതറാത്ത പിണറായുടെ മുന്നിലാണോ ഈ പേക്കൂത്ത്, പാർട്ടി തീപ്പന്തമായി മാറുന്നത് മോദിയും വിഡിയും കണ്ണ് തുറന്ന് കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ’; എം ശിവപ്രസാദ്
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്. ഈ പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ വേട്ടയാടിയാൽ തളർന്നു പോകുമെന്നാണോ കരുതിയത്. അപ്പോഴാണ് ഈ പാർട്ടി ഒരു തീപ്പന്തമായി മാറുന്നത്. മോദിയും വി. ഡി.യും കണ്ണ് തുറന്ന് കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് ബലത്തിൽ കേരളത്തിൽ കളിക്കാൻ ഇറങ്ങുന്ന ബി.ജെ.പി അറിയേണ്ടത്:
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കന്മാരെ ബിജെപി ഗവൺമെൻ്റ് വേട്ടയാടുന്നതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവും, മണിക്കൂറുകളോളം നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എത്തി ചോദിച്ചത്. എന്തേ പിണറായി വിജയനെ ED അറസ്റ്റ് ചെയ്യാത്തത്’ എന്നാണ്.
അധികാരത്തിലേറി പത്താം നാൾ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ച കേരളത്തിൻ്റെ കോൺഗ്രസ് മുഖ്യമന്ത്രി ആദ്യം വെച്ച ആവശ്യം പിണറായി വിജയനെ വേട്ടയാടണം എന്നാണോ? സംഘപരിവാരത്തിന് കേരളത്തിലെ രാഷ്ട്രീയ അധികാരം പങ്കുവെക്കുന്നതിന് കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ പ്രത്യുപകാരമായി പിണറായി വിജയനെയും സി.പി.ഐ.എം. നേതാക്കന്മാരെയും അന്വേഷണം ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടണം എന്നാണോ എന്നും ശിവപ്രസാദ് ചോദിച്ചു.
ആരെയാണ് നിങ്ങൾ ED യെ കാണിച്ച് ഭയപ്പെടുത്തുന്നത്, തൻ്റെ രാഷ്ട്രീയ ജീവിതകാലം സംഘപരിവാരിനോടും ബിജെപിയോടും പൊരുതി നിന്ന ആ മനുഷ്യനെ ഇതൊക്കെ കാണിച്ച് ഭയപ്പെടുത്താമെന്നാണ് കോൺഗ്രസും ബിജെപിയും വിചാരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് കമ്മ്യൂണിസ്റ്റുകാരെ പറ്റി ഇപ്പൊഴും ഒരു ചുക്കും അറിയില്ല. പേമാരി പെയ്തിട്ട് പതറാത്ത സ. പിണറായുടെ മുന്നിലാണോ ഈ പേക്കൂതെന്നും ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights : sfi against ed raid on pinarayi home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




