‘അല്ലാഹുവിൻറെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാർ അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറി’, സിപിഐഎമ്മിൽ വിശ്വാസികൾക്കും മെമ്പർഷിപ്പ് എടുക്കാം; കെ ടി ജലീൽ
പാർട്ടി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിൻറെ ഭാഗമാകുക എന്നത് തന്റെ ചുമതലയെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിനെതിരെ കെ.ടി. ജലീൽ രംഗത്തെത്തി.
അല്ലാഹുവിൻറെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും എന്തുകൊണ്ട് അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറി.എന്തുകൊണ്ടാണ് തൊപ്പി മാറ്റിയത്. തൊപ്പി വെച്ച് നടക്കുന്ന വിശ്വാസികളോട് ഇനി പറയാൻ പോകുന്നത് തൊപ്പി ഒരു പ്രധാന ഘടകം അല്ല എന്നാണ്. ഞാൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എതിർത്തവരാണ് മുസ്ലിം ലീഗ്. സിപിഐഎമ്മിൽ വിശ്വാസികൾക്കും മെമ്പർഷിപ്പ് എടുക്കാം. വെള്ളാപ്പള്ളിയെ കാറിൽ കയറ്റി എന്ന് പറഞ്ഞ് വോട്ട് വാങ്ങിയവർ വെള്ളാപ്പള്ളിയെ പോയി കാണുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കെ ടി ജലീലും ഭാര്യയും സിപിഐഎം അംഗമായതായി ഇന്നലെ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്. തന്‍റെ പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീൽ കുറിപ്പിൽ പറഞ്ഞു.
2006 മുതൽ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : k t jaleel against udf and muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




