തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പ്രസംഗം; ശബ്ദം നഷ്ടപ്പെട്ട സിദ്ദു ചികിത്സയില്‍

തുടര്‍ച്ചയായുള്ള തിരഞ്ഞെടുപ്പ് പ്രസംഗത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിന്റെ ശബ്ദം നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്ന് സിദ്ദു വോയ്‌സ് റെസ്റ്റിലാണ്. 17 ദിവസംകൊണ്ട് 70 പൊതുയോഗങ്ങളില്‍ ഇദ്ദേഹം പ്രസംഗിച്ചിരുന്നു. സിദ്ദുവിന്റെ സ്വനതന്തുക്കള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഇദ്ദേഹം ചികിത്സ തേടി. അഞ്ച് ദിവസത്തേക്ക് പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്‌കാരികം എന്നി വകുപ്പുകളുടെ ചുമതലയാണ് സിദ്ദുവിനുള്ളത്. കോണ്‍ഗ്രസിന്റെ മികച്ച പ്രാസംഗകരില്‍ ഒരാള്‍ക്കൂടിയാണ് ഇദ്ദേഹം. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് നവജ്യോത് സിംഗ് സിദ്ദു. നര്‍മ്മം കലര്‍ത്തിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് മിക്കപ്പോഴും നിറഞ്ഞ കൈയടിയും ലഭിക്കാറുണ്ട്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണ് സിദ്ദു സജീവ സാന്നിധ്യമറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here