ആര്‍ച്ചി ഷില്ലറിന് കൈ കൊടുത്ത് ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ)

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിക്കാന്‍ ഏഴു വയസുകാരന്‍ ആര്‍ച്ചി ഷില്ലറിന്റെ കൈകളെത്തി. മെല്‍ബണ്‍ ടെസ്റ്റിന്റെ അവസാന ദിനം ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ആവേശഭരിതരാക്കിയ നിമിഷങ്ങളായിരുന്നു അത്. ക്രിക്കറ്റിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് ആര്‍ച്ചി ഷില്ലറിന്റെ മുഖം അത്ര പെട്ടന്നൊന്നും മറക്കാന്‍ സാധിക്കില്ല. അഞ്ചാം ദിനം കളി അവസാനിച്ചതും ഡ്രസിംഗ് റൂമില്‍ നിന്ന് ആര്‍ച്ചി ഷില്ലര്‍ പുറത്തിറങ്ങി. വിജയം ആഘോഷിച്ച് കളം വിടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കരികിലേക്ക് ഓടിയെത്തിയ ആര്‍ച്ചി ഓരോ താരങ്ങള്‍ക്കായി കൈ കൊടുത്തു. ഏറെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ആയിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ആര്‍ച്ചിക്ക് കൈ കൊടുത്തത്.
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ടീമിനൊപ്പം ഏഴ് വയസുകാരന്‍ ആര്‍ച്ചി ഷില്ലറും ഇടം നേടിയിരുന്നു. ആദ്യ ടെസ്റ്റിനു മുന്നോടിയായി ഓസീസ് ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും താരത്തിനു ടീമിലേക്ക് ക്ഷണം കിട്ടിയിരുന്നില്ല. എന്നാല്‍, മൂന്നാം ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഷില്ലറെയും ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നു. ഓസീസ് പരിശീലകന്‍ ജസ്റ്റില്‍ ലാംഗറാണ് ആര്‍ച്ചിയെ ടീമിലേക്ക് കൊണ്ടുവന്നത്.
ഏഴ് വയസേ ആയിട്ടുള്ളൂവെങ്കിലും ഇതുവരെ 13 തവണയാണ് ആര്‍ച്ചി ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോളായിരുന്നു ഹൃദയവാല്‍വിന്റെ ആദ്യ ശസ്ത്രക്രിയ. ഡാമിയന്റെയും സാറയുടെയും മകനായ ആര്‍ച്ചിയുടെ ഏറ്റവും വലിയ ആഗ്രമായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അംഗമാവുകയെന്നത്. മെയ്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷനാണ് ആര്‍ച്ചി ഷില്ലറെ ഓസീസ് ക്രിക്കറ്റ് ടീമിലെത്തിച്ചുകൊണ്ട് ഈ സ്വപ്‌നം സഫലമാക്കിയത്. മരണം തൊട്ടടുത്ത് നില്‍ക്കുമ്പോഴും ആര്‍ച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം സാധ്യമാക്കാനായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാനേജുമെന്റ് ശ്രമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here