ബന്ധുനിയമന വിവാദം; ജലീല്‍ സിപിഎമ്മിനെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ ഫിറോസ്

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ സിപിഎം സംരക്ഷിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. കെ.ടി ജലീല്‍ കോടിയേരിയെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് സംരക്ഷണം സാധ്യമാക്കുന്നതെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജലീല്‍ കോടിയേരി ബാലകൃഷ്ണനെ ബ്ലാക്ക്‌മെയില്‍ ചെയ്തു. ബ്ലാക്ക്‌മെയില്‍ ചെയ്തതിന് തെളിവുകളുണ്ട്. സിപിഎം മുന്‍ എംഎല്‍എയായ കൃഷ്ണന്‍ നായരുടെ ബന്ധുവായ ഡി.എസ് നീലകണ്ഠന്‍ എന്നയാളെ കെ.ടി ജലീലിന്റെ കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിയമിച്ചു. ഈ വിവരം ജലീല്‍ കോടിയേരിയെ അറിയിച്ചു. നിലവിലെ കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബാ റാവു ഐഎഎസിന്റെ സഹാത്തോടെയാണ് ഈ നിയമനം നടന്നത്. ഈ നിയമനത്തെ കുറിച്ച് കോടിയേരിക്ക് അറിയാം. ഇതിന്റെ പേരിലാണ് ജലീല്‍ ഭീഷണിപ്പെടുത്തി സംരക്ഷണം ഉറപ്പാക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.
ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്ന പദവിയുടെ പേരുമാറ്റി ഡപ്യൂട്ടി ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്നാക്കിയാണ് നിയമനം. ഒന്നാം റാങ്കുകാരനായ സന്തോഷ് എന്ന ആളെ മാറ്റിയാണ് നീലകണ്ഠനെ ഒന്നാമതാക്കിയത്. അഞ്ച് വര്‍ഷത്തെ കോണ്‍ഡ്രാക്ടിനാണ് നിയമനം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലാണ് നിയമനം. ഓരോ വര്‍ഷവും 10 ശതമാനം ശമ്പള വര്‍ധനവ് ഇയാള്‍ക്കുണ്ട്. ഈ നിയമനത്തിന്റെ മറവിലാണ് പാര്‍ട്ടി കെ.ടി ജലീലിനെ സംരക്ഷിക്കുന്നതെന്നും പി.കെ ഫിറോസ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here