പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി; രാജ്‌നാഥ് സംഗ് പുൽവാമയിലേക്ക് തിരിച്ചു

രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷായോഗം ചേരുന്നു. കര-വ്യോമ-നാവികസേനാ മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, എൻഐഎ സംഘം പുൽവാമയിൽ എത്തിയിട്ടുണ്ട്. സ്വീഡൻ സന്ദർശനം റദ്ദാക്കി രാജ്‌നാഥ് സിംഗ് പുൽവാമയിലേക്ക് തിരിച്ചു. ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് അമേരിക്കൻ അംബാസിഡർ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ആരോപണം തെറ്റാണെന്നും കൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പാകിസ്ഥാൻ പറഞ്ഞിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാൻ പറഞ്ഞു.
Read More : ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; 42 ജവാന്‍മാര്‍ക്ക് വീരമൃത്യു
ഇന്നലെയാണ് ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 42 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടത്. നാൽപ്പതിലധികം ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുൽവാമയിൽവെച്ച് സിആർപിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനയായ ജെയ്‌ഷേ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ജെയ്‌ഷേ മുഹമ്മദിന്റെ ചാവേർ സ്‌ക്വാഡ് നേതാവ് ആദിൽ അഹമ്മദാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
Read More : ഭീകരാക്രമണം; പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ
പുൽവാമ ജില്ലയിലെ അവന്തിപോരയിൽ വെച്ചാണ് സി.ആർ.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആർപിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരർ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ തീഗോളമുയർന്നതായും വലിയ ശബ്ദമുണ്ടായതായും പ്രദേശവാസികൾ മാധ്യമങ്ങളോടു പറഞ്ഞു. സ്‌ഫോടനത്തിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലെ ഇരുപതിലേറെ വാഹനങ്ങളൾക്ക് കേടുപാടുകൾ പറ്റിയതായാണ് വിവരം. അതേ സമയം ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here