Advertisement

ബാബു ഭരദ്വാജിന് ആദരാഞ്ജലികള്‍.

March 31, 2016
1 minute Read

പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരധ്വാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കരള്‍ സംബന്ധമായ അസുഖവും ബാധിച്ചിരുന്നു. ഇതോടെ ഇന്നലെ രാത്രി 9.30 ന് അന്ത്യം സംഭവിക്കുകയായിരുന്നു.

ഇടതുപക്ഷ വിദ്വാര്‍ത്ഥി സംഘടനയിലൂടെയാണ് ഭരദ്വാജ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. എസ്.എഫ്.ഐ യുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഏറെ കാലം പ്രവാസിയായി ജീവിച്ചു. മീഡിയാ വണ്‍ പ്രോഗ്രാം ചീഫ്, കൈരളി ടിവി ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്ക്‌ലി എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. ഡൂള്‍ ന്യൂസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍, പ്രവാസത്തിന്റെ മുറിവുകള്‍ എന്നിവ ഭരദ്വാജിന്റെ പ്രവാസ ജീവിതത്തിന്റെ സ്മരണകളാണ്. ലഘുലേഖനങ്ങള്‍ അടങ്ങിയ ശവഘോഷയാത്ര, ചെറുകഥാ സമാഹാരം പപ്പറ്റ് തിയേറ്റര്‍, കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, പഞ്ചകല്യാണി എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്.

കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, കബനീ നദി ചുവന്നത് എന്നിവ അദ്ദേഹം രചിച്ച നോവലുകളാണ്. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് 2006 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരം, എന്നിവ ലഭിച്ചു. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമ നിര്‍മ്മിച്ചത് ഭരദ്വാജ് ആണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തിലെ “മുണ്ടകപ്പാടത്തെ നാടന്‍ കുഞ്ഞേ…” എന്ന ഗാനം രചിച്ചതും അദ്ദേഹമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top