കാള പെറ്റതും കയറെടുത്തതും; ഫേസ്ബുക് പോസ്റ്റ് വളച്ചൊടിക്കരുതെന്ന് വി.എസ്.

കാള പെറ്റതും കയറെടുത്തതും എന്ന ശീർഷകത്തിൽ ഫേസ്ബുക്കിൽ നൽകിയ പോസ്റ്റ് വളച്ചൊടിക്കരുതെന്ന് മാധ്യമങ്ങളോട് വിഎസ് അച്യുതാനന്ദൻ. തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയേക്കാവുന്ന വാക്കുകൾ അബദ്ധവശാൽ പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കളിൽനിന്ന് ഉണ്ടാവാൻ പാടില്ലെന്ന് വിഎസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് പിണറായി വിജയനുള്ള ഉപദേശമാണെന്ന വാർത്തകൾക്കെതിരെയാണ് വിഎസ് മറ്റൊരു പോസ്റ്റുപമായി രംഗത്തെത്തിയിരിക്കുന്നത്.
‘കാള പെറ്റതും കയറെടുത്തതും’ എന്ന ശീർഷകത്തിലുള്ള എൻറെ പോസ്റ്റിൽ നിന്നും ചില വാക്കുകൾ ഊരിയെടുത്ത് പൊടിപ്പും തൊങ്ങലും ചേർത്ത് ചില ചാനലുകളിൽ ബ്രേക്കിങ്ങ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ദയവായി ഞാൻ കുറിച്ച കാര്യങ്ങൾ വളച്ചൊടിക്കാതെ റിപ്പോർട്ട് ചെയ്യുക ” എന്നാണ് വിഎസ് ഫേസ്ബുക്കിൽ കുറിക്കുന്നത്.
പിണറായി വിജയൻ തനിക്കെതിരെ മോശം പരാമർശം നടത്തിയത് ശ്രദ്ധയിൽ പെട്ടതായി ആ പോസ്റ്റിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും വിഎസ് . വിജയൻ തന്നെക്കുറിച്ച് വിമർശിച്ചാതായുള്ള വാർത്തകൾ കണ്ടെന്നാണ് പോസ്റ്റിൽ പറഞ്ഞത്. മാത്രമല്ല. പിണറായിയുടെ വിശദീകരണം കണക്കിലെടുത്ത് വിവാദം അവസാനിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു.
മാധ്യമ പ്രവർത്തകർ കാള പെറ്റതും കയറെടുത്തതും എന്ന ശീർഷകത്തിലുള്ള പോസ്റ്റ് ഒന്നുകൂടി മനസിരുത്തി വായിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ആർക്കും മുന്നറിയിപ്പും ഉപദേശവും നൽകിയിട്ടില്ല. താൻ ഉൾപ്പെടെയുള്ള ഇടത് മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. കാന്റർബറി ആർച്ച് ബിഷപ്പിനെക്കറിച്ച് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ മാർപ്പാപ്പയെക്കുറിച്ചെന്ന് മാറ്റി വാർത്ത കൊടുത്ത സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു കുറിപ്പുകൂടി പോസ്റ്റ് ചെയ്യുന്നതെന്നും വിഎസ്.
വിഎസ് പാർടി വിരുദ്ധനാണെന്ന പ്രമേയം നിലനിൽക്കുന്നതായി പിണറായി പറഞ്ഞതായുള്ള വാർത്തകൾ നിലനിന്നിരുന്നു. ഇതിനെതിരെ അച്യുതാനന്ദൻ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചതായാണ് വാർത്തകൾ നൽകിയിരുന്നത്. തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയേക്കാവുന്ന വാക്കുകൾ അബദ്ധവശാൽ പോലും ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കളിൽനിന്ന് ഉണ്ടാവാൻ പാടില്ലെന്നായിരുന്നു പോസ്റ്റിൽ വിഎസ് കുറിച്ചത്. പ്രത്യേകിച്ച് കയറെടുത്ത് പാമ്പാക്കാൻ കാത്തിരിക്കുന്ന ചില മാധ്യമ സുഹൃത്തുക്കളും ഒരു അമ്പും ഇല്ലാതെ വലയുന്ന യു.ഡി.എഫ്, ബി.ജെ.പി നേതാക്കളും പുല്ലുമെടുത്ത് ഇവിടെ ആയുധമാക്കിക്കളയുന്ന സാഹചര്യത്തിലെന്നും ഓർമ്മിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ഇകത് വളച്ചൊടിക്കുകയാണ് മാധ്യമ പ്രവർത്തകർ എന്ന് ആരോപിച്ചാണ് അദ്ദേഹം മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
വിഎസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
കാളപെറ്റതും കയറെടുത്തതും എന്ന ശീർഷകത്തിൽ വി.എസ്. നൽകിയ കുറിപ്പ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here