പതുപതുപ്പുള്ള സ്റ്റൈലൻ വെണ്ണക്കട്ടി; പഴക്കം വെറും 2000 വർഷം!!

അയർലൻഡിലെ എമ്ലാഫ് ചതുപ്പിൽ നിന്ന് ജാക്ക് കോൺവേ എന്ന കർഷകന് ഒരു അമൂല്യ നിധി ലഭിച്ചു. 2000 വർഷത്തിലധികം പഴക്കമുള്ള വെണ്ണക്കട്ടി!!
പീറ്റ് എന്നയിനം കൽക്കരി ലഭിക്കുന്ന പ്രദേശമാണ് എമ്ലാഫ് ബോഗ്. അവിടെ കുഴിയെടുക്കുമ്പോഴാണ് ഈ വിശിഷ്ടവസ്തു കോൺവേയുടെ ശ്രദ്ധയിൽപെടുന്നത്. 16 അടി താഴ്ചയിലായിരുന്നു വെണ്ണക്കട്ടി. ബേസ്‌ബോൾ ആകൃതിയുള്ള ഇതിന് 10 കിലോയോളം തൂക്കമുണ്ട്.
മധ്യയുഗത്തിൽ അയർലൻഡിൽ വെണ്ണ വളരെ വിശിഷ്ടമായ വസ്തുവായിരുന്നു.സ്വർണം,വെള്ളി തുടങ്ങിയവയെപ്പോലെ വെണ്ണയും ചതുപ്പ് പ്രദേശങ്ങളിൽ കുഴിച്ചിട്ട് ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുന്ന പതിവ് ഇവിടെയുണ്ടായിരുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന വെണ്ണയ്ക്ക് ബോഗ് ബട്ടർ എന്നാണ് പേര്.
തനിക്ക് ലഭിച്ചത് ബോഗ് ബട്ടറാണെന്ന് കണ്ടതോടെ കോൺവേ കാവാൻ കൗണ്ടി മ്യൂസിയത്തിൽ വിവരമറിയിച്ചു.തുടർന്ന് പുരാവസ്തു വിദഗ്ധരാണ് ഇതിന്റെ കാലപ്പഴക്കം നിശ്ചയിച്ചത്.2000 വർഷത്തെ പഴക്കമുണ്ടെങ്കിലും ഈ ബോഗ് ബട്ടറിന്റെ മണവും മയവും പുത്തൻവെണ്ണ പോലെ തന്നെ. ചതുപ്പ് പ്രദേശത്തെ കുറഞ്ഞ ഓക്‌സിജൻ,താപനില,ചതുപ്പിലെ അമ്ലത്വം എന്നിവ വെണ്ണ ഉരുകി പോകാതെ നിലനിർത്തുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here