പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു

ഹരിയാനയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ വീണ്ടും പീഡനം. 20 കാരിയായ യുവതിയെ മൂന്നു വർഷം മുമ്പ് കൂട്ടമാനഭംഗം ചെയ്ത അതേ അഞ്ചംഗ സംഘം തന്നെയാണ് ഇവരെ വീണ്ടും ക്രൂര പീഡനത്തിനിരയാക്കിയത്. ഡൽഹിയിൽ നിന്നും 60 കിലോ മീറ്റർ അകലെ റോഹ്തകിലാണ് സംഭവം.
2013 ലാണ് യുവതിയെ 5 സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതികളായ ഇവരെ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇവർ യുവതിയെ തട്ടികൊണ്ടുപോയി വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
കോളജിൽ നിന്നും ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചിട്ട്‌കൊണ്ടുപോവുകയായിരുന്നു. ബോധം നഷ്ടപ്പെടുന്നതു വരെ കാറിൽ വെച്ച് പീഡിപ്പിച്ചു. അബോധാവസ്ഥയിലായെന്ന് ഉറപ്പായതോടെ യുവതിയെ റോഡിനരികലെ കുറ്റികാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
റോഹ്തകിലെ സുഖ്പുരചൗക് ഏരിയയിൽനിന്നാണ് ബോധരഹിതയായ യുവതിയെ കണ്ടത്തെിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നു വർഷങ്ങൾക്ക് മുമ്പ് ഭിവാനിയിൽ താമസിച്ചിരുന്ന യുവതിയുടെ കുടുംബം സംഭവത്തിനു ശേഷം റോഹ്തകിലേക്ക് താമസം മാറ്റുകയായിരുന്നു. പ്രതികളെല്ലാം ഉന്നത സമുദായത്തിൽ നിന്നായതിനാൽ കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദ്ദമുണ്ടായിരുന്നു.
50 ലക്ഷം രൂപക്ക് കേസ് ഒത്തുതീർക്കണമെന്ന് പ്രതികളുടെ കുടുംബം ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതിയുടെ കുടുംബം കേസുമായി മുന്നോട്ടുപോവുകയും കോടതി ഇവരെ ശിക്ഷിക്കുകയും ചെയ്തു.
പ്രതികളെ ഭയന്നാണ് റേഹ്തകിലേക്ക് താമസം മാറിയതെന്നും മകൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്നും ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തെ ഭിവാനിയിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here