തമിഴ് മക്കളുടെ അമ്മ ഇനി ഓർമ്മ

അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. 68 വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയായിരുന്ന ജയലളിതയുടെ നില ഇന്നലെ വൈകീട്ടോടെ ഗുരുതരമാകുകയായിരുന്നു.
ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന ജയ രോഗം ബേധമായി തിരിച്ചുവരികയായിരുന്നു. എന്നാൽ ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതം സംഭവിക്കുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് നില വഷളാകുകുയുമായിരുന്നു.
ജയലളിതയുടെ സിനിമാ രാഷ്ട്രീയ ജീവിതം ഇങ്ങനെ
തമിഴ്‌നാടിനെയും രാജ്യത്തെതന്നെയും കണ്ണീരിലാഴ്ത്തി, തമിഴ് മക്കളുടെ സ്വന്തം അമ്മ വിട പറഞ്ഞിരിക്കുന്നു. ആകാശത്തുനിന്ന് ഇറങ്ങി വന്ന മാലാഖയെപ്പോലെ ഓരോ തമിഴരുടെയും മനസ്സിൽ ജയലളിത നിറച്ച സ്‌നേഹം എത്രമാത്രം വലുതാണെന്ന് തെളിയിക്കുകയാണ് ആ വേർപാടിൽ സംസ്ഥാനത്തുനിന്ന് ഉയരുന്ന തേങ്ങലുകൾ.
15ആം വയസ്സിൽ അഭിനയരംഗത്തെത്തിയ ജയ, പിന്നീട് തമിഴിലും കന്നഡയിലും തിരക്കുള്ള നായികയായി. ശിവാജി ഗണേശൻ, രവിചന്ദ്രൻ, ജയ്ശങ്കർ തുടങ്ങിയവരോടൊപ്പം അഭിനയമികവ് തെളിയിച്ച് ജയ മുന്നേറി. ജയലളിതയുടെ ആദ്യ തമിഴ്ചിത്രം ‘വെൺനിറ ആടൈ’ കണ്ട എം.ജി.ആർ തന്റെ ‘അടിമൈ പെൺ’ എന്ന അടുത്ത ചിത്രത്തിലേക്ക് നിർദ്ദേശിച്ചതോടെ ജയയുടെ ജീവിതം തന്നെ മാറുകയായിരുന്നു. പിന്നീട് എം.ജി.ആറിനൊപ്പം അഭിനയിക്കാൻവേണ്ടി ജയ മറ്റുനായകൻമാരുടെ ചിത്രങ്ങൾ ഒഴിവാക്കുകവരെയുണ്ടായി.
Read More : അന്ന് എംജിആർ ഇന്ന് ജയലളിത
മിടുക്കിയായ ജയലളിതയെ എംജിആർ രാഷ്ട്രീയത്തിലേക്കും കൈപിടിച്ചുയർത്തി. ഇരുവരുടെയും ബന്ധം പാർട്ടിക്കുള്ളിൽതന്നെ മുറുമുറുപ്പാകാൻ തുടങ്ങിയെങ്കിലും നെറ്റിചുളിച്ചു നിന്ന പല മുതിർന്ന നേതാക്കളെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് പാർട്ടിയുടെ പ്രചാരണവിഭാഗം ചുമതല ജയലളിത നേടിയെടുത്തു.
1983ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് എംഎൽഎയായി. 84ൽ രാജ്യസഭാംഗമായി. പാർട്ടിയിൽ എംജിആറിന് ശേഷം താനെന്ന് തെളിയിച്ച് ജയളിതയുടെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ കുതിച്ചുയർന്നു.
ജയലളിത പിന്നീട് മുഖ്യമന്ത്രിയാകാൻ നടത്തിയ ശ്രമങ്ങൾ പാർട്ടിയ്ക്കുള്ളിൽതന്നെ പിളർപ്പുണ്ടാക്കുകയും ഇരുവരും തമ്മിൽ അകലാൻ കാരണമാകുകയും ചെയ്തു. ഒടുവിൽ എംജിആറിന്റെ മൃതദേഹം വഹിച്ചിരുന്ന വാഹനത്തിൽനിന്ന് ജയലളിതയെ ചവിട്ടി പുറത്താക്കുകയും എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രൻ മുഖ്യമന്ത്രിയായി. ജാനകി രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചതോടെ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത് കരുണാനിധിയെ പോലും പരാജയപ്പെടുത്തി, ജയ തമിഴ്‌നാട് രാഷ്ട്രീയം പിടിച്ചെടുത്തു.
ഇതിനിടയിൽ അഴിമതി ആരോപണങ്ങളും സ്വജ്ജനപക്ഷാപാതവും ഏകാദിപത്യവും ഭരണത്തെ നിറംകെടുത്തിയെങ്കിലും അമ്മയുടെ ശോഭ കുറച്ചിരുന്നില്ല. ഓരോ തവണയും കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേറ്റ പുരട്ചി തലൈവി ഇപ്പോൾ സിനിമയേക്കാൾ വെല്ലുന്ന തന്റെ ജീവിത വേഷം അഴിച്ചുവെച്ച് എന്നേന്നുക്കുമായി മറഞ്ഞിരിക്കുന്നു, മരണം അവസാനവാക്കല്ലെന്ന് ഓർമ്മിപ്പിച്ച് ഓരോ തമിഴ്മക്കളുടെ നെഞ്ചിലും നോവുമാത്രം ബാക്കിയാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here