Advertisement

സഭയില്‍ ജയിച്ചു,തമിഴ്മക്കളുടെ മനസിലോ ?

February 18, 2017
1 minute Read
palaniswami public support tamilnadu politics
തമിഴ്‌നാട്ടില്‍ പളനിസ്വാമി വിശ്വാസവോട്ട് നേടി. നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്. സഭയിലുണ്ടായിരുന്നത്
133 എഐഎഡിഎംകെ അംഗങ്ങള്‍ മാത്രം. സ്പീക്കറെ ഘൊരാവോ ചെയ്ത ഡിഎംകെ അംഗങ്ങള്‍ സഭ അലങ്കോലമാക്കി. സ്പീക്കറുടെ നേരെ കടലാസ് ചുരുളുകള്‍ എറിയുകയും മേശയും കസേരയും തകര്‍ക്കുകയും ചെയ്തു. സഭ സമ്മേളിച്ചപ്പോള്‍ തന്നെ രഹസ്യവോട്ടെടുപ്പ് വേണം എന്ന ആവശ്യമാണ് ഡിഎംകെയും കോണ്‍ഗ്രസും ലീഗും പനീര്‍ശെല്‍വവും മുന്നോട്ട് വച്ചത്. എന്നാല്‍ വോട്ടെടുപ്പ് എങ്ങനെ വേണം എന്നത് തന്റെ വിവേചനാധികാരമാണ് എന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. ഇതിനെ തുടര്‍ന്നായിരുന്നു സഭയില്‍ ഡിഎംകെ അംഗങ്ങള്‍ ആക്രമണം അഴിച്ചു വിട്ടത്. രണ്ട് തവണ സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
 122 അംഗങ്ങളുടെ പിന്തുണയാണ് എടപ്പാടി പളനിസ്വാമിക്ക് കിട്ടിയത്. 11 അംഗങ്ങള്‍ പനീര്‍ശെല്‍വത്തെയും പിന്തുണച്ചു.ഇനി ആറ് മാസത്തേക്ക് വിശ്വാസവോട്ടെടുപ്പ് എന്ന കടമ്പയെ പേടിക്കേണ്ടതില്ല. സഭയില്‍ കിട്ടിയ ഈ വിജയം ജനമനസുകളിലെ വിജയം ആകുമോ എന്നതാണ് വരും നാളുകളില്‍ തമിഴ്‌നാട് രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുക. ശശികല ക്യാംപിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് മന്നാര്‍ഗുഡി മാഫിയയാണ് എന്നത് ജനപിന്തുണ ഇല്ലാതാക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. അന്തിമവിജയം അമ്മയുടെ അനുയായികള്‍ക്കാകും എന്ന് പനീര്‍ശെല്‍വം പറയുന്നത് ഈ പ്രതീക്ഷയിലാണ്. തമിഴ്മക്കളെ ഭരിക്കാനുള്ള ശശികലയുടെ നീക്കം കോടതിവിധിയോടെ തകര്‍ന്നടിഞ്ഞപ്പോഴാണ് എടപ്പാടി പകരക്കാരനായത്. പക്ഷേ,ശശികലയ്ക്ക് എതിരായ ജനരോഷം കുറയ്ക്കാന്‍ ഈ നടപടിയിലൂടെ കഴിയുമെന്ന് കരുതാനാവില്ല.
ജയലളിത  അകറ്റി നിര്‍ത്തിയിരുന്ന മന്നാര്‍ഗുഡി സംഘത്തെ പാര്‍ട്ടിയുടെ തലപ്പത്ത് എത്തിച്ച ശശികല പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കി. ഇതിന്റെ തുടര്‍ച്ചയാണ് പളനിസ്വാമിയുടെ വിജയം. അതേ സമയം, ജനകീയ കോടതിയെ ഉടനെയൊന്നും അഭിമുഖീകരിക്കേണ്ടതില്ല എന്നതാണ് ശശികല ക്യാംപിന് ആശ്വാസമാകുന്നത്. അടുത്ത തെരഞ്ഞെടുപ്പ് കാലമാകുമ്പോഴേക്കും ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഭരണത്തുടര്‍ച്ച ഉണ്ടാക്കാനാകും ശശികല ക്യാംപിന്റെ നീക്കം. അതേ സമയം, അമ്മയെ പ്രണമിച്ച് തമിഴ്‌നാട് പര്യടനത്തിന് ഇറങ്ങുമെന്ന് പനീര്‍ശെല്‍വം പറയുമ്പോള്‍ ലക്ഷ്യമിടുന്നത് ജനപിന്തുണ തന്നെ.
ജനകീയ കോടതിയെ ലക്ഷ്യമിട്ട് ഇരുവിഭാഗവും കച്ചമുറുക്കുമ്പോള്‍ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ഡിഎംകെയും. സ്റ്റാലിന്‍ ചെന്നൈയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നിരാഹാരം തുടങ്ങിയതും ഈ ജനപിന്തുണ ലക്ഷ്യമിട്ട് തന്നെ.
palaniswami public support tamilnadu politics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top