“മലപ്പുറത്ത് പട്ടാളമിറങ്ങും ജാഗ്രത”

മലപ്പുറം ജില്ലയിൽ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാകുമെന്നും ഇത് മുസ്ലീം വിഭാഗത്തിന്റെ പേരിൽ ചുമത്തപ്പെടുമെന്നുമുള്ള സന്ദേശം എഡിജിപി ബി സന്ധ്യയുടേതെന്ന പേരിൽ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഒപ്പം നിൽക്കണമെന്നും അപരിചിതമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നുമുള്ള സന്ദേശമാണ് വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത്. എഡിജിപി സന്ധ്യയുടെതെന്ന പേരിൽ ശബ്ദരേഖയായാണ് വ്യാജ സന്ദേശം പടരുന്നത്.
നാല് മാസങ്ങൾക്ക് മുമ്പ് മലപ്പുറം കലക്ട്രേറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലിറങ്ങിയ ഈ വാട്‌സ്ആപ്പ് സന്ദേശം ഇപ്പോൾ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വീണ്ടും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മലപ്പുറത്ത് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണമെന്നും അല്ലാത്ത പക്ഷം ജില്ലയിൽ സൈന്യത്തെ വിന്യസിക്കേണ്ടി വരുമെന്നും ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമടക്കമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.
- മലപ്പുറത്ത് പട്ടാളമിറങ്ങുമെന്ന വ്യാജ സന്ദേശം
- സന്ദേശം എഡിജിപി ബി സന്ധ്യ ഐപിഎസ് ന്റെ പേരിൽ
- ഇത് തന്റ ശബ്ദമല്ലെന്ന് എഡിജിപി ബി സന്ധ്യ
- പരാതി നൽകിയിട്ടുണ്ടെന്നും സന്ധ്യ ഐപിഎസ്
മുസ്ലീം സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിൽ എന്തെങ്കിലും സ്‌ഫോടനങ്ങളോ അതിനാവശ്യമായ വസ്തുക്കളോ കണ്ടെത്തിയാൽ അറിയിക്കണമെന്നും സന്ദേശം അറിയിക്കുന്നു. നാട് അപകടത്തിലാണ്. സൗഹൃദപരമായി, ജാതി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കണം. ബിജെപിക്കാർ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ച് വച്ച് അത് മുസ്ലീങ്ങളുടെ പേരിൽ പ്രചരിപ്പിക്കുമെന്നുമെല്ലാം വ്യാജ സന്ദേശത്തിൽ പറയുന്നു.
ഇത് തന്റെ ശബ്ദമല്ലെന്നും ഇതിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും എഡിജിപി സന്ധ്യ ഐപിഎസ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഇതെ വാട്‌സ്ആപ് സന്ദേശം പ്രചരിക്കുന്നതിനെ ഗൗരവകരമായി കാണുന്നുവെന്നും എഡിജിപി സന്ധ്യ ഐപിഎസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here