തൃശ്ശൂരിൽ ഇനി പൂരത്തിന്റെ നാളുകൾ ; ഇന്ന് കൊടിയേറ്റം

കേരളക്കരയുടെ ഏറ്റവും വലിയ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടിക്കും പാറമേക്കാവിനും പുറമെ എട്ട് ഘടക ക്ഷേത്രങ്ങളിലുമുൾപ്പെടെയാണ് കൊടിയേറ്റം നടക്കുക.
തിരുവമ്പാടിയുടെ പൂരക്കൊടിയേറ്റ് രാവിലെ പതിനൊന്നരക്കും പാറമേക്കാവിന്റെ കൊടിയേറ്റം 12.30നുമാണ്. രണ്ടേമുക്കാലോടെ തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നും പൂരം പുറപ്പാട് തുടങ്ങും. തുടർന്ന് നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പന്തലുകളിൽ പതാകകളുയരും.
എന്നാൽ കൊടിയേറ്റദിവസത്തെ പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് പാറമേക്കാവ് ദേവസ്വം കൊടിയേറ്റം ചടങ്ങ് മാത്രമാക്കും. എന്നാൽ തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം സാധാരണപോലെ നടക്കും.
കൊടിയേറ്റദിവസത്തെ വെടിക്കെട്ടിന് ഗുണ്ട്, കുഴിമിന്നൽ, അമിട്ട്, ഡൈന എന്നിവ ഉപയോഗിക്കരുതെന്നാണ് കളക്ടറുടെ നിർദ്ദേശം. എന്നാൽ ഓലപ്പടക്കങ്ങളും ശിവകാശി വെടിക്കോപ്പുകളും ഉപയോഗിക്കാം. മറ്റുവെടിക്കെട്ടുകൾക്കുള്ള നിർദ്ദേശം പിറകെ വരും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രമേ നാഗ്പുരിൽനിന്ന് അറിയിപ്പ് വരൂ. പൂർണവിവരങ്ങൾ മേയ് ഒന്നോടെ ദേവസ്വങ്ങൾക്ക് ലഭ്യമാകും.
മെയ് 5 നാണ് പൂരം.
thrissur pooram, kodiyettam today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here