കുല്‍ഭൂഷന്‍ കേസില്‍ പാക്കിസ്ഥാന് തിരിച്ചടി; വധശിക്ഷയ്ക്ക് സ്റ്റേ

പാക്കിസ്ഥാന്‍ പട്ടാള കോടതി വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ സിംഗ് ജാദവിന്റെ വധ ശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു. കോടതി അന്തിമ തീരുമാനം എടുക്കും വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. വിധി കേള്‍ക്കാന്‍ ഇന്ത്യന്‍ സംഘവും കോടതിയില്‍ എത്തിയിരുന്നു. കോടതി അധ്യക്ഷന്‍ റോണി എബ്രഹാമാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പതിനൊന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അന്താരാഷ്ട്ര കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന പാക്കിസ്ഥാന്റെ വാദം തള്ളിയ കോടതി വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ജാദവിന് നയതന്ത്ര, നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.
വ്യക്തമായ തെളിവില്ലാതെ, തികച്ചും ഏകപക്ഷീയമായി നടത്തിയ വിചാരണ 1963ലെ വിയന കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്നായിരുന്നു ഇന്ത്യയുടെ പ്രധാന വാദം. 16 തവണ അപേക്ഷ നൽകിയിട്ടും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി നൽകാത്തതും ഇന്ത്യ കോടതിയെ അറിയിച്ചു. താന്‍ ചാരനാണെന്ന് കുല്‍ഭൂഷണ്‍ സമ്മതിക്കുന്ന വീഡിയോ പാക്കിസ്ഥാന്‍ ഹാജരാക്കിയെങ്കിലും കോടതി ഇത് കാണാന്‍ തയ്യാറായിരുന്നില്ല. കുല്‍ഭൂഷണെ ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ആണിതെന്ന് ഇന്ത്യ വാദിച്ചു. നെതര്‍ലന്‍ഡ്‌സിലെ ഹേഗിലെ പീസ് പാലസില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര കോടതിയിലെ വാദത്തില്‍ ഹരീഷ് സാല്‍വയെ സഹായിക്കാന്‍ കൂടുതല്‍ നിയമവിദഗ്ധരും ഉണ്ടായിരുന്നു.
2016 മാര്‍ച്ചില്‍ ഇറാനില്‍നിന്നാണ് കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. ഈ മെയ് ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 15നാണ് വാദം അന്താരാഷ്ട്ര കോടതിയില്‍ ആരംഭിച്ചത്. കുൽഭൂഷൺ ജാധവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാക്കിസ്ഥാന്‍ സമര്‍പ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചു.
kulbhooshan signh,sulbhooshan jadav, ICJ, harish salve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here