”സാര്‍, പ്ലീസ് ഹെല്‍പ് മി. ഇനി സോഷ്യല്‍ മീഡിയയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ”

”സാർ ദൈവത്തെ ഓർത്തു പ്ളീസ് ഹെല്പ് മി
ഇനി മീഡിയ ക്യാൻ ഹെല്പ് മി… വിധി കട്ടിലില്‍ തളച്ച ഒരു യുവാവ് ഇടത് കൈ കൊണ്ട് എഴുതിയ വാട്സ് ആപ് മെസേജ് ആണിത്. കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി അതുൽ മോഹനാണ് ഇനി സുമനസുകളുടെ കരുതല്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങാനുള്ള അത്താണിയായി കണ്ട് പ്രതീക്ഷയോടെ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകനായ റിനൽ ജോസഫ് മുളവീടനാണ് അതുലിന്റെ സന്ദേശം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ ബൈക്ക് രജിസ്ട്രേഷന് കൊണ്ട് പോകാൻ അതുലിനെ കമ്പനി ഏൽപ്പിച്ചു. സഹപ്രവർത്തകനായ ഷബിനും കൂടെ ഉണ്ടായിരുന്നു. പാതിവഴിയിൽ ബൈക്ക് ഷബിൻ വാങ്ങി ഓടിച്ചു. അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ക്രിസ്തുരാജ് സ്കൂളിനു മുന്നിൽ നിയന്ത്രണം വിട്ടു റോഡരികിൽ നിന്ന സ്റ്റെഫിൻ എന്ന കുട്ടിയെ ഇടിച്ചു വീഴ്ത്തി. 3 പേർക്കും പരുക്കേറ്റു. അതുലിനാണ് ഗുരുതരമായി പരുക്കേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലും ഐസിയുവിലുമായി 2 മാസം കിടന്നു. അപകടം നടക്കുന്ന സമയത്ത് വണ്ടിയുടെ സ്പീഡ് 120കിലോമീറ്ററിന് മുകളിലായിരുന്നെന്ന് അതുല്‍ പറയുന്നു.
എന്നാൽ സംഭവത്തിൽ കേസെടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അതുലിനെ വാഹനമോടിച്ചയാളും ഷബിനെ പിന്നിലിരുന്നു യാത്ര ചെയ്ത ആളുമാക്കി അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് അതുലിനു പിഴ ചുമത്തി. നിസാര പരുക്കേറ്റ ഷബിൻ ഇപ്പോൾ വിദേശത്താണ്. മാസങ്ങള്‍ക്ക് ശേഷമാണ് അതുല്‍ കേസ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. അതും അശ്രദ്ധമായി വണ്ടിയോടിച്ചതിന് പിഴ അടയ്ക്കണം എന്ന നോട്ടീസ് വീട്ടിലെത്തിയപ്പോള്‍. അപകടത്തിന് ഉത്തരവാദി താന്‍ മാത്രമായ കഥയെല്ലാം അതുല്‍ അപ്പോഴാണ് അറിഞ്ഞത്. എല്ലാം അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. ഷബിന്‍ ഗള്‍ഫിലെത്തി, കേസിനും അപകടത്തിനും ഉത്തരവാദി അതുല്‍ മാത്രമായി. സത്യം എല്ലാവരും തിരിച്ചറിയണം, അതാണ് അതുലിന് ഇപ്പോള്‍ വേണ്ടത്. കുറ്റം തനിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാരൊക്കെയാണ് അതുലിന് അറിയില്ല. അറിയുന്നത് ഒന്ന് മാത്രം താനല്ല അന്ന് വണ്ടിയോടിച്ചത്. അത് വണ്ടി ഇടിച്ച സ്റ്റെഫിന്‍ എന്ന കുട്ടിയും സമ്മതിക്കുന്നു. സമ്മതിക്കാത്തത് കൊല്ലം ട്രാഫിക്ക് പോലീസ് മാത്രമാണെന്ന് അതുല്‍ പറയുന്നു. മൂന്ന് വര്‍ഷം കൊണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയങ്ങളാണ് അതുലിന് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു അത് ഇനി തിരിച്ച് കിട്ടില്ല, തിരിച്ച് കിട്ടേണ്ടതും തിരിച്ചറിയേണ്ടതതും സത്യമാണെന്ന് അതുല്‍ പറയുന്നു.
അപകടത്തില്‍ അതുലിനു ശരീരത്തിന്റെ വലതു ഭാഗം പൂർണമായും തളരുകയും സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. 21 ദിവസം വെന്റിലേറ്ററിലും 40 ദിവസം ഐസിയുവിലും കിടന്ന അതുല്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു പക്ഷേ സത്യം ലോകത്തോട് തുറന്ന് പറയാനാണ് തനിക്ക് ആയുസ്സ് കൂട്ടിത്തന്നതെന്ന് അതുല്‍ പറയുന്നു . ഫിസിയോ സ്പീച് തെറാപ്പിയിലൂടെ ചലന സംസാര ശേഷി പാതി വീണ്ടുടുത്ത ശേഷമാണ് വണ്ടി ഓടിച്ചത് ഷബിനാണെന്നു അതുല്‍ പറഞ്ഞത്. എന്നാല്‍ അപ്പോഴാണ് പോലീസും ജോലി ചെയ്ത സ്ഥാപനവും നടത്തിയ കള്ളകളി അതുലിന് മനസിലായത്.
ഈ വസ്തുത കാട്ടി 2015 മാർച്ചിൽ പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ല. 2015 ജൂലൈയിൽ കേസിൽ മൊഴി നൽകാൻ അതുലിനെയും കൂട്ടി ബന്ധുക്കൾ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി. വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ്ഐ അതുലിനെ പരിഹസിക്കുകയും ഇറക്കി വിടുകയുമാണുണ്ടായത്. സ്റ്റെഫിന്‍ സത്യം പറഞ്ഞിട്ടും അത് പോലീസുകാര്‍ കൂട്ടാക്കാന്‍ തയ്യാറായില്ല. അപകടം പറ്റിയശേഷം ഷബിന്‍ ഒരിക്കല്‍ പോലും തന്നെ കാണാനോ, ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും അതുല്‍ പറയുന്നു. ഒരിക്കല്‍ നിനക്ക് എല്ലാം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ച് ഷബിന്‍ അതുലിന് മെസേജ് അയച്ചിരുന്നു. എന്നാല്‍ നീയല്ലേ വണ്ടി ഓടിച്ചത് എന്ന് അതുല്‍ ചോദിച്ചതോടെ തന്നെ ഷബിന്‍ ബ്ലോക്ക് ചെയ്തെന്നും അതുല്‍ പറഞ്ഞത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം അതുല്‍ അറിയുന്നത് ഷബിന്‍ ഗള്‍ഫിലേക്ക് പോയി എന്നാണ്. തന്റെ ജീവിതം ഈ അവസ്ഥയിലാക്കിയ ആള്‍ കുറ്റം മുഴുവന്‍ തന്റെ തലയില്‍ ചാര്‍ത്തി രക്ഷപ്പെട്ടതിന്റെ കാരണമാണ് ഇനി അതുലിന് അറിയേണ്ടത്.
ഇത് വരെ 17 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. റിട്ടയേർഡ് അദ്ധ്യാപിക വി ലീലയും വിമുക്ത ഭടനായ മോഹൻ ദാസുമാണ് അതുലിന്റെ മാതാപിതാക്കൾ. ഇന്ന് അത്യാവശ്യം നടക്കാന്‍ അതുലിനാവുന്നുണ്ട്. പക്ഷേ അപകടത്തില്‍ കാല്‍ രണ്ടായി ഒടിഞ്ഞതിനാല്‍ ഇരു കാലുകളും തമ്മില്‍ രണ്ട് ഇഞ്ച് വലിപ്പവ്യത്യാസം ഉണ്ട്. വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു, സംസാരവും അവ്യക്തം. ഇടറിയ ശബ്ദത്തിലും അതുല്‍ പറഞ്ഞ് നിര്‍ത്തുന്നത് ഇതാണ്, ‘സത്യം അത് പുറത്തറിയണം. താന്‍ അനുഭവിച്ചതിന് അതൊന്നും പകരമാകില്ലെന്നറിയാം, എങ്കിലും സത്യം അത് ലോകം അംഗീകരിക്കണം’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here