എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് പൗരന്റെ മൗലികവകാശം; ആർ.എസ്.എസിന്റെ ‘കുടുംബ പ്രബോധന’ത്തിനെതിരെ മുഖ്യമന്ത്രി

ആർ.എസ്.എസിന്റെ ‘കുടുംബ പ്രബോധന’ത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് പൗരന്റെ മൗലികവകാശമാണെന്നും അതിൽ കൈകടത്താനും ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണെന്നുമാണ് മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം :
എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താനും ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണ്.
ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയരുത് മുതലായ നിർദേശങ്ങളുമായി ആർ എസ് എസ് പ്രവർത്തകർ വീടുകയറുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്‍റെ അവകാശവാദം. വാസ്തവത്തിൽ മനുസ്മൃതിയിലെ “മൂല്യങ്ങൾ” കുടുംബങ്ങളിൽ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനുളള “കുടുംബ പ്രബോധനം “. കേന്ദ്രഭരണത്തിന്‍റെ സഹായത്തോടെയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും. പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധതകാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർ എസ് എസിനോട് അദ്ദേഹം ആവശ്യപ്പെടണം.
pinarayi vijayan fb post on RSS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here