ഹജ്ജ് തീർഥാടകർക്കുള്ള രജിസ്‌ട്രേഷന് ഇന്ന് തുടക്കമാകും

ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച്ച രാവിലെ എട്ടു മണിക്ക് ഹജ്ജ് രജിസ്‌ട്രേഷനുള്ള ഓൺലൈൻ സംവിധാനമായ ഇട്രാക്ക് പ്രവർത്തനക്ഷമമാകും. ഓരോ നഗരത്തിൽനിന്നും ചുരുങ്ങിയത് 25 ൽ കുറയാത്ത തീർഥാടകരെ ഓരോ സർവീസ് കമ്പനിക്കും അനുവദിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം സഊദിക്കകത്തു നിന്നും 2,39,000 പേർക്ക് ഹജ്ജിന് അവസരം ലഭിക്കുമെന്നു ഹജ്ജ് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര ഹജ്ജ് സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് 194 കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് ലൈസൻസ് നൽകിയിരിക്കുന്നത്. മിനായിലെ മലമുകളിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളിൽ താമസം നൽകുന്ന കാറ്റഗറിയിൽ 11,872 പേർക്കും ജനറൽ കാറ്റഗറിയിൽ 1,98,976 പേർക്കും കുറഞ്ഞ ചെലവിൽ ഹജ്ജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന വിഭാഗത്തിൽ 23,477 പേർക്കും മിനാക്ക് പുറത്തെ കെട്ടിടങ്ങളിൽ താമസം നൽകുന്ന കാറ്റഗറിയിൽ പതിനായിരം പേർക്കും ഹജ്ജ് നിർവഹിക്കുന്നതിന് അവസരം ലഭിക്കും. ഓൺലൈൻ സംവിധാനമായ ഇട്രാക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽ ആദ്യമാദ്യം ചെയ്യുന്നവർക്കാണ് അവസരം ലഭിക്കുക.
hajj pilgrimage registration begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here