അമേരിക്കൻ യുദ്ധവിമാനം ബഹ്റൈനിൽ ഇടിച്ചിറക്കി; എയർപോർട്ട് അടച്ചിട്ടത് രണ്ട് മണിക്കൂറോളം

യന്ത്രതകരാറിലായ അമേരിക്കൻ യുദ്ധവിമാനം ഇടിച്ചിറക്കിയതിനെ തുടർന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം രണ്ടു മണിക്കൂറോളം അടച്ചിട്ടു. ഇതേതുടർന്ന് കോഴിക്കോടുനിന്നുള്ള എയർ ഇന്ത്യയടക്കം നിരവധി വിമാനങ്ങൾ വൈകി. വൈകീട്ടോടെയാണ് സർവ്വീസുകൾ സാധാരണ നിലയിലായത്.
ശനിയാഴ്ച ഉച്ചക്ക് 12.40 ഓടെയാണ് അമേരിക്കയുടെ പ്രബലമായ യുദ്ധവിമാനമായ എഫ്18 അടിയന്തിരമായി ഇടിച്ചിറക്കിയത്. യുഎസ് വിമാന വാഹിനി കപ്പലായ ‘യുഎസ്എസ് നിമിറ്റ്സി’ൽനിന്നും അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പരിശീലന പറക്കലിനായി പറന്നു പൊങ്ങിയ എയർക്രാഫ്റ്റിന് എൻജിൻ തകരാർ കണ്ടതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉടനെ അടിയന്തര നടപടികൾ കൈക്കൊണ്ടു. സിവിൽ ഏവിയേഷൻ ബ്യൂറോ എമർജൻസി മാനേജ്മെന്റ് സെന്റർ പ്രവർത്തന സജ്ജമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 12.40 മുതൽ 2.50 റൺവേ അടച്ചിട്ടു. ക്രാഷ് ലാൻഡിംഗ് ആയിരുന്നു നടന്നത്. എയർപോർട്ടിനകത്തു സ്ഥിതിഗതികൾ പൂർവ സ്ഥിതിയിൽ ആവുന്നതു വരെ വിവിധ വിമാന സർവീസുകൾ വഴിതിരിച്ചു വിട്ടു. ഒമ്പതു ഫ്ളൈറ്റുകളാണ് ദമാം, ദുബൈ, അബുദബി എയർപോർട്ടുകളിലേക്കു തിരിച്ചു വിട്ടത്. ഒരു ഫ്ളൈറ്റു സർവീസ് റദ്ദാക്കി.
ബഹ്റൈൻ എയർ പോർട്ടിലെ എല്ലാ ജീവനക്കാർക്കും ബഹ്റൈൻ എയർപോർട്ട് കമ്പനിക്കും സിവിൽ ഏവിയേഷൻ നന്ദി പറഞ്ഞു. ബഹ്റൈനിൽ നിന്ന് ഓപ്പറേഷൻ നടത്തുന്ന വിവിധ വിമാന കമ്പനികൾക്കും അവരുടെ ജീവനക്കാർക്കും അധികൃതർ പ്രത്യേകം നന്ദി അറിയിച്ചു.
american fighter plane crash landed at behrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here