പുകവലിയ്ക്കരുതെന്ന് ഉപദേശിച്ചതിന് യുവാവിനെ കാറിടിച്ച് കൊന്നു

പൊതുസ്ഥലത്ത് പുകവലിയ്ക്കരുതെന്ന് ഉപദേശിച്ചതിന് യുവാവിനെ അഭിഭാഷകൻ കാറിടിച്ച് കൊന്നു. ഡൽഹി എഐഐഎംഎസ് ട്രോമ സെന്ററിന് സമീപമാണ് കൊലപാതകം. ഫോട്ടോഗ്രാഫി വിദ്യാർത്ഥിയായ ഗുർപ്രീത് സിംഗാണ് കൊല്ലപ്പെട്ടത്. കാർ ഓടിച്ച അഭിഭാഷകൻ റോഹിത് കൃഷ്ണ മഹാന്തയെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി കോളേജ് ഓഫ് ഫോട്ടോഗ്രാഫിയിലെ വിദ്യാർത്ഥിയായ ഗുർപ്രീത് പഞ്ചാബിലെ ഭാട്ടിൻഡ സ്വദേശിയാണ്. ഗുർപ്രീതും സുഹൃത്ത് മണീന്ദർ സിംഗും യാത്ര ചെയ്യുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് ഗുർപ്രീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.
ആസാം സ്റ്റാൻഡിംഗ് കൗൺസിലിൽ അഭിഭാഷകനാണ് പിടിയിലായ റോഹിത് കൃഷ്ണ. അറസ്റ്റ് ചെയ്ത റോഹിതിനെ ആദ്യം അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും ഗുർപ്രീത് മരിച്ചതോടെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് ഗുർപ്രീതിനൊപ്പമുണ്ടായിരുന്ന മണീന്തർ നൽകിയ മൊഴിയാണ് റോഹിത്തിന് വിനയായത്. ഭക്ഷണം കഴിച്ച ശേഷം ഒരാളുമായി വാക്കേറ്റമുണ്ടായതായി ചികിത്സയിൽ കഴിയുന്ന മണീന്തർ പറഞ്ഞിരുന്നു. ഹോട്ടലിന്റെ പുറത്തുനിന്ന് പുകവലിച്ച ആൾ ഗുർപ്രീതിന്റെ മുഖത്തേക്ക് പുകയൂതിയതാണ് വാക്കേറ്റത്തിന് കാരണമായത്. അവിടെ നിന്ന് ഇറങ്ങിയ ഇവർക്ക് പിന്നാലെ കാറുമായെത്തി അഭിഭാഷകൻ ഗുർപ്രീത് സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here