Advertisement

ജഡ്ജിമാർ ചീഫ് ജസ്റ്റിസിനയച്ച കത്ത് പുറത്ത്

January 12, 2018
1 minute Read

ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് കുരിയൻ ജോസഫ്, ജസ്റ്റിസ് മദൻ ലൊകുർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കയച്ച കത്തിന്റെ പകർപ്പ് പുറത്ത്.

സുപ്രീംകോടതിയിൽ ഭരണംസംബന്ധിച്ച് നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നും, ഇത് തങ്ങൾ ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ചെലമേശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ അത് പരാജയപ്പെട്ടു. ഇന്ന് രാവിലെയും നാല് മുതിർന്ന ജസ്റ്റിസുമാർ ഒപ്പിട്ട നിർദ്ദേശങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും ചെലമേശ്വർ കൂട്ടിച്ചേർത്തു. ജസ്റ്റിസ് ബിഎച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട തർക്കമടക്കമുള്ള പ്രശ്‌നങ്ങളാണ് പ്രതിഷേധത്തിന് കാരണമെന്നും ചെലമേശ്വർ പറഞ്ഞു.

കോടതി പാസ്സാക്കിയ ഏതാനും ചില ഓർഡറുകൾ നീതിയെ പ്രതികൂലമായി ബാധിക്കുകയും , നീതി വ്യവസ്ഥയുടെ പ്രവർത്തനത്തെ മൊത്തത്തിൽ ബാധിക്കുകയും ചെയ്തുവെന്ന കാര്യം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഈ കത്ത് എഴുതിയിരിക്കുന്നത്, എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.

കൽക്കട്ട, ബോംബെ, മദ്രാസ് എന്നീ ഹൈക്കോടതികൾ നിലവിൽ വന്നതുമുതൽ ചില രീതികളും ആചാരങ്ങളും കോടതി ഭരണവുമായി ബന്ധപ്പെട്ട് നിലവിൽ വന്നിരുന്നു. ഈ മൂന്ന് ഹൈക്കോടതികളും സ്ഥാപിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞ് നിലവിൽ വന്ന ഈ കോടതിയും ആ രീതികളെയും ആചാരങ്ങളെയും സ്വീകരിച്ചു. ഇത്തരം രീതികളെല്ലാം ആംഗ്ലോ സാക്‌സൺ കാലത്ത് വേരൂന്നിയവയാണ്. ഇതിൽ ‘റോസ്റ്റർ’ എന്ന രീതിയുമുണ്ട്. ഏതൊക്കെ കേസ്, എന്തൊക്കെ ജോലികൾ ഏതൊക്കെ ബഞ്ചിൽ പോകണം, ആര് ഏറ്റെടുക്കണം തുടങ്ങി കോടതിക്കകത്ത് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന അലിഖിത ചട്ടമാണ് റോസ്റ്റർ. ചീഫ് ജസ്റ്റിസാണ് മാസ്റ്റർ ഓഫ് ദി റോസ്റ്റർ. റോസ്റ്റർ തീരുമാനിക്കാനായി ചീഫ് ജസ്റ്റിസിനെ നയിക്കാൻ, ഒരു പ്രത്യേക കേസിനായി ഒരു ബഞ്ചിൽ വേണ്ട അംഗങ്ങളുടെ എണ്ണം എന്നത് പോലെ, ഒരു കൂട്ടം രീതികളുമുണ്ട്.

റോസ്റ്റർ പ്രകാരം നിശ്ചയിക്കപ്പെട്ട ബഞ്ചല്ലാതെ കോടതി ഉൾപ്പെടെയുള്ള മറ്റാരും ബഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറ്റെടുക്കകയോ അതിൽ ഇടപെടുകയോ ചെയ്യാറില്ല. ഈ രീതികളിൽ നിന്ന് എന്തെങ്കിലും വ്യത്യാസം വന്നാൽ അത് മൊത്തത്തിലുള്ള ഇതിന്റെ പ്രവർത്തനത്തിൽ തന്നെ സംശയം ജനിപ്പിക്കുകയും അതിന് ചുവടുപിടിച്ചുണ്ടാകുന്ന തെറ്റിധാരണകൾക്ക് വഴിയൊരുക്കുകയും ചെയ്യും. എന്നാൽ മുകളിൽ പരാമർശിച്ച രണ്ട് ചട്ടങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെയും കോടതിയെയും ബാധിക്കുന്ന കേസ് കാര്യകാരണങ്ങളില്ലാതെ ചീഫ് ജസ്റ്റിസിന് താൽപര്യമുള്ള ബെഞ്ചുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്ത് വില കൊടുത്തും ഇത് തടയണം.

കൂടുതൽ നാണകെടുത്താതിരിക്കാനാണ് ഞങ്ങൾ കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരാമർശിക്കാത്തത്. എന്നാൽ യഥാർത്ഥത്തിൽ കോടതിയുടെ ഇമേജിനെ ഒരു പരിധിവരെ ആ സംഭവം ബാധിച്ചുകഴിഞ്ഞുവെന്നും കത്തിൽ പറയുന്നു.

ഇംപീച്‌മെന്റല്ലാതെയുള്ള തിരുത്തൽ നടപടികൾ വേണമെന്നും, ജഡ്ജുമാരുടെ നിയമന നടപടിക്രമങ്ങൾ സമ്പന്ദിച്ച് ഒന്നൂടെ വ്യക്തത വേണമെന്നും കത്തിൽ പറയുന്നു. ഒപ്പം മെമൊറാൻഡം ഓഫ് പ്രൊസീജ്യർ സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ലെന്നും കത്തിൽ പറയുന്നു.

Letter Submitted by 4 Senior SC Judges to CJI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top