പോലീസിൽ വൻ അഴിച്ചുപണി; ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റി

പോലീസ് സേനയിൽ വൻ അഴിച്ചുപണി. ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റിക്കൊണ്ടാണ് പോലീസിൽ അഴിച്ചുപണി. നടിയെ ആക്രമിച്ച കേസിൻറെ വിചാരണ തുടങ്ങാനിരിക്കെ, അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് ചർച്ചയായി.
നടിയെ അക്രമിച്ച കേസിൽ കുറ്റപത്രം നൽകി കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് ഐജിയെയും കൊച്ചി റേഞ്ച് ഐജി പി വിജയനെയും മാറ്റിയത്. പൊലീസിൻറെ ട്രെയിനിംഗിന്റെ ചുമതലയുള്ള എഡിജിപി എന്ന അപ്രധാന തസ്തികയിലേക്കാണ് സന്ധ്യയെ മാറ്റയതെന്നതും ശ്രദ്ധേയമാണ്. കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെയും തൽസ്ഥാനത്തു നിന്നും നീക്കി. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷൻ ചുമതലയാണ് പി വിജയന് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഇപ്പോൾ പുതിയ കൊച്ചി റേഞ്ച് ഐ.ജിയായി വിജയ് സാക്രേയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന അനിൽകാന്തിനെ പുതിയ ദക്ഷിണ മേഖല എ.ഡി.ജി.പിയായി നിയമിക്കാൻ സർക്കാർ ഉത്തരവിട്ടു
ഉന്നത ഉദ്യോഗസ്ഥർ പോലും അറിയാതെയാണ് ഈ അഴിച്ചുപണിയെന്നാണ് സൂചന. അതേസമയം സോളാർ കമ്മീഷൻറെ പരാമർശത്തെ തുടർന്ന് പൊതുമേഖല സ്ഥാപനത്തിലേക്ക് മാറ്റിയ പദ്മകുമാറിന് നിർണ്ണായക സ്ഥാനം നൽകുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here