ത്രിപുര പുതക്കാന്‍ പോകുന്നത് ചുവപ്പോ കാവിയോ?; നാളെ വോട്ടെണ്ണല്‍

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നാളെ പുറത്തുവരും. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം തുടരാന്‍ സിപിഎമ്മിനെ കഴിയുമോ? അതോ ത്രിപുരയിലെ ജനങ്ങള്‍ ചുവപ്പിനെ മറന്ന് കാവിയണിഞ്ഞ് ചരിത്രം രചിക്കുമോ? . എല്ലാ സന്ദേഹങ്ങള്‍ക്കമുള്ള ഉത്തരം നാളെ ലഭിക്കും. പതിവിലും പോളിംഗ് ശതമാനം കുറഞ്ഞതും എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ ലഭിച്ച മുന്‍തൂക്കവും ബിജെപിക്ക് പ്രതീക്ഷകള്‍ സമ്മാനിക്കുമ്പോള്‍ ത്രിപുരയിലെ ജനങ്ങളിലുള്ള വിശ്വാസമാണ് സിപിഎമ്മിന്റെ പ്രതീക്ഷ. എന്ത് സംഭവിച്ചാലും ആരൊക്കെ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാലും ത്രിപുരയിലെ ജനങ്ങള്‍ സിപിഎമ്മിനെ കൈവിടില്ലെന്ന് മാണിക് സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞിരുന്നു.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിയെ തുണച്ചപ്പോള്‍ പ്രാദേശിക എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ സിപിഎമ്മിനാണ് മുന്‍തൂക്കം. 33 സീറ്റ് നേടി സിപിഎം തുടര്‍ച്ചയായി എട്ടാം തവണയും അധികാരത്തിലേറുമെന്നാണ് പ്രാദേശിക എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. 7 സീറ്റുകള്‍ മാത്രമായിരിക്കും ബിജെപി നേടുകയെന്നും പ്രാദേശിക എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ പറയുന്നു. ഇത്തവണ വോട്ടിംഗ് നടന്നിരിക്കുന്നത് വെറും 74 ശതമാനം മാത്രമാണ്. ഇതിനു മുന്‍പത്തെ രണ്ട് തിരഞ്ഞെടുപ്പിലും 92 ശതമാനം വോട്ട് രേഖപ്പെടുത്തിയിടത്താണ് ഇത്രയും ഭീമമായ വ്യത്യാസം രേഖപ്പെടുത്തിയത്. നാളെ രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ അവസാന ഫലം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയ്‌ക്കൊപ്പം മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും നാളെ പുറത്തുവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here