സർക്കാർ കരാർ ജീവനക്കാർക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണം : ഹൈക്കോടതി

കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കീഴിലെ കരാർ ജീവനക്കാരായ സ്ത്രീകൾക്കും 26 ആഴ്ചത്തെ പ്രസവാവധി ലഭിക്കും. ഹൈകോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. കരാറുകാർക്കും സ്ഥിരം ജീവനക്കാർക്ക് അർഹതപ്പെട്ട 180 ദിവസത്തെ അവധി തന്നെ നൽകണമെന്നാണ് നിർദേശം. സർക്കാർ പദ്ധതികൾക്ക് കീഴിലെ കരാർ ജീവനക്കാരായ ഒരു കൂട്ടം സ്ത്രീകൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പ്രസവാവധി ആനുകൂല്യം വർധിപ്പിക്കുന്നത് സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ വേണ്ടി കൂടിയാണെന്നും സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമമാണിതെന്നും കരാർ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നതിൻറെ പേരിൽ മാത്രം അവരെ വിവേചനത്തിനിരിയാക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.
അതേസമയം, കരാർ ജീവനക്കാരികൾക്ക് 12 ആഴ്ചക്കപ്പുറം അവധി നൽകാനാവില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. പ്രസവാവധി ആനുകൂല്യ നിയമവും കേരള സർവീസ് ചട്ടവും പ്രകാരമുള്ള 26 ആഴ്ചത്തെ പ്രസവാവധി കേന്ദ്ര സംസ്ഥാന സർക്കാറുകളിലെ സ്ഥിരം ജീവനക്കാർക്ക് മാത്രമേ നൽകാനാവൂ. കേരള സർക്കാറിന് കീഴിൽ, കേന്ദ്ര സർക്കാർ ഫണ്ട് വഴി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്ക് ഇത് ബാധകമല്ലന്നും സർക്കാർ ചുണ്ടിക്കാട്ടി.
എന്നാൽ, സർക്കാർ വാദങ്ങൾ തള്ളിയ കോടതി ഖനനം, ഫാക്ടറി, തോട്ടം, കടകൾ തുടങ്ങി എല്ലാ മേഖലകളിലും പ്രസവാവധി ആനുകൂല്യ നിയമം ബാധകമാണെന്ന് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here