‘അന്നത്തെ അസ്ഥിനുറുങ്ങുന്ന വേദനയും ഭീതിയും ഇന്നും ഞാൻ മറന്നിട്ടില്ല’; ഷൂട്ടിങ്ങിനിടെ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഡെയ്‌സി
തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമാലോകത്തിന്റെ ഇഷ്ടതാരമായിരുന്നു ഡെയ്‌സി ഇറാനി. 1956 ൽ പുറത്തിറങ്ങിയ ഏക് ഹി രാസ്തയും, 1957 ൽ പുറത്തിറങ്ങിയ നയാ ദൗറും ഡെയ്‌സി എന്ന നടിക്ക് ജനമനസ്സുകളിൽ ഇടം നേടികൊടുത്തു. എന്നാൽ പ്രശസ്തിയുടെ കൊടുമുടി കീഴടക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ തന്റെ ഹൃദയത്തെ കാർന്നുതിന്നുന്ന വേദനയൊളിപ്പിച്ചാണ് ഡെയ്‌സി ജീവിച്ചത്.
ബാലതാരമായി വെറും ആറാം വയസ്സിൽ സിനിമാലോകത്ത് എത്തിയ ഡെയ്‌സി സിനിമയിൽ നടക്കുന്ന പീഡനങ്ങളുടേയും ചൂഷണത്തിന്റെയും ഇരകളിൽ ഒരാൾ മാത്രമാണ്. ആറാം വയസ്സിൽ സിനിമയുമായി ബന്ധപ്പെട്ട വ്യക്തി പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവം ഇന്ന് 60 വർങ്ങൾക്ക് ശേഷം ഡെയ്‌സി തുറന്നു പറയുന്നത് ഇന്നത്തെ തലമുറയ്ക്ക് വേണ്ടിയാണ്. സിനിമയിൽ വന്ന് എങ്ങനെയും തന്റെ മക്കളെ പ്രശസ്തരാക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഒരു താക്കീതുെന്നോണമാണ് ഡെയ്‌സി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
ഹം പാഞ്ചി ഏക് ദാൽ കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽവെച്ചാണ് ഡെയ്‌സി പീഡിപ്പിക്കപ്പെട്ടത്. നാസർ എന്നാണ് ഡെയ്‌സിയെ പീഡിപ്പിച്ചയാളുടെ പേര്. പ്രശസ്ത ഗായകൻ സൊഹ്രാബ് അമ്പലെവാലിയുടെ അടിത്തയാളായിരുന്നു നാസർ. ഡെയ്‌സിയെ എങ്ങനെയെങ്കിലും സിനിമാതാരമാക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന വ്യക്തിയായിരുന്നു താരത്തിന്റെ അമ്മ. ഹം പാഞ്ചി ഏക് ദാൽ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഡെയ്‌സിയെ കൊണ്ടിപോയത് നാസറായിരുന്നു.
മദ്രാസിലായിരുന്നു ഷൂട്ടിങ്ങ്. അന്ന് ഡെയ്‌സിക്ക് നേരയുണ്ടായ പീഡനത്തിന്റെ ചിതറിയ ഓർമ്മകൾ മാത്രമേ ഡെയ്‌സിക്കിന്നുള്ളു. എങ്കിലും അന്ന് താൻ അനുഭവിച്ച അസ്ഥി നുറുങ്ങുന്ന വേദനയും ഭീതിയും ഡെയ്‌സിയുടെ മനസ്സിൽ ഇന്നുമുണ്ട്. ചിത്രത്തിന്റെ ഔട്ട്‌ഡോർഷൂട്ടിനിടെയാണ് നാസർ ഡെയ്‌സിയെ പീഡിപ്പിച്ചത്. വർഷങ്ങളോളം ഡെയ്‌സി സംഭവം ആരോടും പറയാതെ ജീവിച്ചു.
എന്നാൽ ആ ദുരനുഭവത്തിന് ശേഷം ഡെയ്‌സി പോലുമറിയാതെ ഡെയ്‌സി മാറുകയായിരുന്നു. സിനിമയിൽ വരാൻ തയ്യാറെടുക്കുന്ന തന്റെ അനുജത്തിമാരായ ഹണി ഇറാനിയുടെയും (ഫർഹാൻ അക്തറിന്റെയും സോയ അക്തറിന്റെയും അമ്മ), മേൻക ഇറാനിയുടേയും (ഫറാ ഖാന്റെയും സാജിദ് ഖാന്റെയും അമ്മ) കാര്യത്തിൽ ഡെയ്‌സി ശ്രദ്ധാലുവായി. മാത്രമല്ല പുരുഷവർഗത്തോട് ഒരുതരം പകയും പുച്ഛവും ഡെയ്‌സിക്കുണ്ടായി. അവരോട് അതിർവരമ്പുകൾവിട്ട് പെരുമാറാനും, കളിയാക്കാനുമെല്ലാം ഡെയ്‌സി തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഡെയ്‌സിയുടെ അമ്മ ഡെയ്‌സിയിൽ നിന്നുമെല്ലാം ചോദിച്ചറിയുന്നത്. പക്ഷേ അപ്പോഴേക്കും ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരുന്നു.
സിനിമാ ലോകത്ത് സ്ത്രീകൾക്ക് കടന്നുപോകേണ്ടി വരുന്ന ദുരുനുഭവങ്ങളും അത് അവരുടെ സ്വഭാവത്തേയും ജീവിതത്തേയും എങ്ങനെ മാറ്റിമറിക്കുന്നു എന്ന വസ്തുതയിലേക്കും വെളിച്ചം വിതറുന്നതായിരുന്നു ഡെയ്‌സിയുടെ തുറന്നു പറച്ചിൽ. തൊണ്ണൂറുകളിലെ സ്ഥിതിയിൽ നിന്നും ഇന്നും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലെന്ന് ഞെട്ടിക്കുന്ന സത്യവും ഡെയ്‌സിയുടെ അനുഭവം പറയാതെ പറയുന്നു !
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here