കത്വ പീഡനം; പ്രതിസന്ധികളെ തരണം ചെയ്ത് ആര്‍.കെ. ജല്ലയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം
ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ആര്‍.കെ. ജല്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെയാണ് സംഭവത്തിന്റെ കാഠിന്യവും അതിനുള്ളിലെ നിഗൂഢതകളും പുറത്തുവരുന്നത്. കത്വയില്‍ എത്ര നിഷ്ഠൂരമായാണ് ഒരു പിഞ്ചു ജീവനെ ചില കാപാലികര്‍ ചേര്‍ന്ന് പിച്ചിചീന്തിയതെന്ന് ഞെട്ടലോടെയാണ് നാം മനസിലാക്കിയത്. രാജ്യം മുവുവന്‍ പ്രതിഷേധം ആളികത്തിയതും അത്തരം വിവരങ്ങള്‍ പുറത്തുവന്നതോട് കൂടിയാണ്. എന്നാല്‍, ഏറെ നിര്‍ണായകമായ ഈ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആര്‍.കെ. ജല്ലയുടെ നേതൃത്വത്തിലുള്ള സംഘം നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധികളായിരുന്നു.
പ്രതികള്‍ക്ക് വേണ്ടി ഉയര്‍ന്ന സ്വരം മാനുഷികമൂല്യങ്ങളെ തച്ചുടക്കുന്നതാണ്. ഒരു പെണ്‍കുട്ടിയെ പിച്ചിചീന്തിയവര്‍ക്ക് വേണ്ടി അധികാരികള്‍ പോലും തെരുവിലിറങ്ങി. പ്രതികള്‍ക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു അത്തരം പ്രകടനങ്ങള്‍. ഹിന്ദു സംഘടനകള്‍ അധികാരം ഉപയോഗിച്ച് പ്രതികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തി. ജമ്മു കാശ്മീരിലെ ഹിന്ദു ഏക്താ മഞ്ച് എന്ന പേരില്‍ ഒരു സംഘടന പ്രതികള്‍ക്ക് വേണ്ടി തെരുവില്‍ പ്രകടനം നടത്തി. സംസ്ഥാനത്തെ രണ്ട് ബിജെപി മന്ത്രിമാരായ ചൗധരി ലാല്‍സിംഗും ചന്ദാര്‍ പ്രകാശ് ഗംഗയും പ്രതികളെ അനുകൂലിച്ച് ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.
കത്വ ബാര്‍ അസോസിയേഷനിലെ ചില അഭിഭാഷകര്‍ ചേര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതും ഇതിനിടയിലാണ്. ഇവിടെയെല്ലാം വലിയ പിന്തുണയാണ് പ്രതികള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലായിരുന്നു കാശ്മീരി പണ്ഡിറ്റായ ആര്‍.കെ. ജല്ലയുടെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here