വെറുതേയല്ല ഉപ്പും മുളകും മെഗാ ഹിറ്റായത്

സ്ഥലം പുനലൂർ മുൻസിപ്പൽ സ്റ്റേഡിയം. അവിടെയാണ് കഴിഞ്ഞ ഏഴ് ദിവസമായി വിജയകരമായി ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. സമയം രാത്രി പത്തു മണിയോടടുക്കുന്നു. ഒരു വയസിൽ താഴെ ഉള്ള കുഞ്ഞുങ്ങൾ മുതൽ 70 വയസായ ആളുകൾ വരെ അപ്പോഴും അക്ഷമരായി ഒരു കുടുംബത്തെ കാത്തിരിക്കുകയാണ്. ആദ്യം എത്തി കസേര ഉറപ്പിച്ചവരല്ലാത്ത ബാക്കി വരുന്ന വലിയ ജനക്കൂട്ടം നിൽക്കുകയാണ്. പലരുടെയും തോളിൽ അവരുടെ കുഞ്ഞുങ്ങളുമുണ്ട്. ആ ജന സഞ്ചയം 6 മണി കഴിഞ്ഞപ്പോൾ മുതൽ ആ കുടുംബത്തിനെ കാണാൻ കാത്തിരിക്കുകയാണ്. സമയം മുന്നേറും തോറും വേദിയിൽ രസകരമായ പരിപാടികൾ അരങ്ങേറുന്നുണ്ട്.
ഒടുവിൽ 10 മണിയോടടുത്തപ്പോൾ അവർ വേദിയിലേക്ക് എത്തി. സദസാകെ ഇളകി മറിഞ്ഞു. ആർപ്പ് വിളികൾ മുഴക്കി. വേദിയിൽ ഇപ്പോൾ ഒരു സിനിമാ താരവുമല്ല. പിന്നെയോ താര രാജാക്കന്മാർക്ക് കിട്ടുന്നതിന് സമാനമായ സ്വീകരണവും ലഭിച്ചു കൊണ്ട് നിൽക്കുന്നത് വെറും സീരിയൽ താരങ്ങൾ. അതെ… ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും എന്ന സീരിയലിലെ താരങ്ങളെ ഒരു നോക്ക് കാണാനാണ് ആ ജനക്കൂട്ടം അത്രയും നേരവും കാത്തിരുന്നത്. ആ സ്നേഹവും സ്വീകരണവും തന്നെയാണ് ഉപ്പും മുളകിനെ മെഗാ ഹിറ്റാക്കിയത്, ഓരോ താരങ്ങളെയും മിനിസ്ക്രീനിലെ സൂപ്പർ താരങ്ങളാക്കിയത്.
സർവാഭരണ വിഭൂഷകളായ അമ്മായി മരുമകൾ പോരും അവിഹിത കഥകളും കാരണം ജന മനസുകളിൽ നിന്ന് അകന്നു തുടങ്ങിയ ടെലിവിഷൻ സീരിയൽ മേഖലക്ക് പുതു ജീവൻ പകർന്ന് കൊണ്ടാണ് റിയലിസ്റ്റിക് ചേരുവകളുമായി ഫ്ളവേഴ്സ് ഉപ്പും മുളകും അവതരിപ്പിക്കുന്നത്. കാതുകളിൽ നിന്നും കാതുകളിലേക്ക് ഉപ്പും മുളകിന്റെ ഖ്യാതി പടർന്നു. ഇപ്പോൾ 600 എപിസോഡുകൾ പിന്നിടാൻ ഒരുങ്ങുന്ന ഉപ്പും മുളകിന്റെ പ്രേക്ഷകർക്ക് വലിപ്പ ചെറുപ്പമില്ല. സീരിയൽ വിരോധികളായ ചെറുപ്പക്കാർ ഉൾപ്പെടെ എല്ലാ തലമുറയുടെയും ഇഷ്ട്ടം നേടി സ്വന്തം കുടുംബത്തെ പോലെയൊരു പരിഗണനയോടെയാണ് ഉപ്പും മുളകും മുന്നേറുന്നത്.
ആ സ്നേഹത്തിന്റെ തെളിവാണ് ഇന്നലെ പുനലൂരിലും കണ്ടത്. യൂ ട്യൂബിൽ ഒരു കോടി കാഴ്ചക്കാർ കണ്ട ഇന്ത്യയിലെ ഒരേയൊരു ടെലിവിഷൻ പ്രോഗ്രാം എന്ന റെക്കോർഡും ഉപ്പും മുളകും സ്വന്തമാക്കിയിരുന്നു.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here