നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല; മാനേജുമെന്റുകളുടെ ആവശ്യം കോടതി നിരസിച്ചു

നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ സമർപ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. മാനേജ്മെൻറുകളുടെ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി നഴ്സസ് അസോസിയേഷന്റെ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ കാലയളവിൽ മാനേജ്മെന്റുകൾക്കും നഴ്സസ് അസോസിയേഷനും സർക്കാരുമായി ചർച്ച നടത്തുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ചികിത്സാ മേഖലയിൽ 75 ശതമാനവും നിർവഹിക്കന്നത് സ്വകാര്യ മേഖലയാണന്നും സർക്കാർ വിജ്ഞാപനം മുലം വൻ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും മാനേജ്മെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി നിർദേശിച്ച കമ്മിറ്റി ശുപാർശ ചെയ്ത വേതനം നഴ്സുമാർക്ക് ലഭിക്കുന്നില്ലന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. രോഗികളിൽ നിന്നു വൻ തുക ഈടാക്കുന്ന മാനേജ്മെന്റുകൾ നഴ്സുമാർക്ക് മതിയായ വേതനം നല്‍കുന്നില്ലെന്നും കോടതി വാക്കാൽ പരാമര്‍ശിച്ചു. കേരള പ്രൈവറ്റ് മാനേജ്മെൻറ് അസോസിയേഷൻ അടക്കമുള്ളവരാണ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here