ബിജെപിയ്ക്കെതിരെ രജനികാന്ത് രംഗത്ത്

കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ നടൻ രജനീകാന്ത് രംഗത്ത്. കര്‍ണ്ണാടകയില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നാണ് രജനികാന്ത് പറഞ്ഞത്. ഗവർണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു. എന്നാൽ ജനാധിപത്യത്തെ സംരക്ഷിച്ച വിധി പുറപ്പെടുവിച്ചതിനു സുപ്രീംകോടതിയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാവേരി അന്തർസംസ്ഥാന നദീജല തർക്കത്തിൽ കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി പരിഹാരമുണ്ടാക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനൽകുന്ന കാര്യത്തിൽ പുതിയ സർക്കാർ തീരുമാനമെടുക്കണം. കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കാൻ കർണാടക സർക്കാർ സന്നദ്ധമാകണം. തമിഴ്നാട്ടിൽ നടൻ കമൽഹാസന്റെ പാർട്ടിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും രജനികാന്ത് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here