രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ; പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

യുഡിഎഫിന് വിജയസാധ്യതയുള്ള രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുന്നതായി ഓദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെയാണ് കോണ്‍ഗ്രസിന് അവകാശമുള്ള സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. സീറ്റ് കൈമാറ്റത്തിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായി നേതൃത്വം അറിയിച്ചു. യുഡിഎഫ് മുന്നണിയില്‍ നിന്ന് രണ്ട് വര്‍ഷമായി കേരളാ കോണ്‍ഗ്രസ് (എം) അകന്നു നിന്നപ്പോഴും തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ പിന്തുണച്ചിരുന്നുവെന്നും കേരളാ കോണ്‍ഗ്രസുമായി യോജിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
എന്നാല്‍, രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കൈമാറിയത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും വി.എം. സുധീരന്‍ വിമര്‍ശിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സീറ്റ് മറ്റൊരു ഘടകക്ഷിക്ക് നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. കെ.എം. മാണിക്ക് സീറ്റ് നല്‍കിയാല്‍ അത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ അവസ്ഥയാണ്’ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here