ന്യായീകരിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും; നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം

കേരളാ കോണ്‍ഗ്രസ് (എം)ന് യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതിനെ ന്യായീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. രാജ്യസഭാ സീറ്റ് കൈമാറ്റം ചെയ്യ്തതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചരിത്രം നിരത്തിയാണ് ഉമ്മന്‍ചാണ്ടി ന്യായീകരണം നല്‍കിയത്. സമാനമായ വിട്ടുവീഴ്ച വര്‍ഷങ്ങള്‍ക്കും മുന്‍പേ യുഡിഎഫിനുള്ളില്‍ നടന്നിട്ടുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
കേരള കോണ്‍ഗ്രസ്-എമ്മും മുസ്‌ലിം ലീഗും സമാനമായ വിട്ടുവീഴ്ചകൾ മുൻകാലത്ത് ചെയ്തിട്ടുണ്ട്. 2003ല്‍ കേരളാ കോണ്‍ഗ്രസിനും 2010 ല്‍ ലീഗിനും അവകാശപ്പെട്ട സീറ്റ് കോണ്‍ഗ്രസ് നേടിയ ചരിത്രമുണ്ടെന്നും ഉമ്മന്‍ചാണ്ടി. മുന്നണി സംവിധാനമാകുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകൾ സ്വാഭാവികമാണെന്നും സീറ്റ് വിട്ടുകൊടുത്തത് “ഒറ്റത്തവണത്തേയ്ക്ക്’ എന്ന വ്യവസ്ഥയോടെയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇനിയൊരവസരത്തിൽ രണ്ടു സീറ്റുകൾ യുഡിഎഫിന് ലഭിക്കുമ്പോള്‍ രണ്ടും കോണ്‍ഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയും സീറ്റ് കൈമാറ്റത്തെ ന്യായീകരിച്ചു. മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസ് എത്തേണ്ടത് അത്യാവശ്യമാണ്. രാജ്യസഭാ സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചതോടെയാണ് കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറായത്. ഇത് ഒറ്റത്തവണത്തേക്ക് എന്ന അടിസ്ഥാനത്തിലാണ്. 2021 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേതാക്കള്‍ പലവിധത്തിലും ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും വ്യാപക പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ തുടങ്ങിവെച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ആലപ്പുഴ നഗരത്തിൽ സ്ഥാപിച്ച ഫ്ലെക്സിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. മുല്ലയ്ക്കൽ കോടതിപ്പാലത്തിനു സമീപം നടപ്പാതയ്ക്കു മുന്നിൽ സ്ഥാപിച്ച ഫ്ലെക്സിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്.
മലപ്പുറം ഡിസിസി ഓഫീസില്‍ ഒരുകൂട്ടം ആളുകള്‍ മുസ്‌ലിം ലീഗിന്റെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചു. ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ പതാകയ്‌ക്കൊപ്പമാണ് ലീഗിന്റെ പതാകയും കെട്ടിയത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക കെട്ടിടത്തിലാണ് ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വ്യാഴാഴ്ച രാത്രി വൈകിയാണ് കൊടി കെട്ടിയത്. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കള്‍ രാവിലെ തന്നെ എത്തി ലീഗിന്റെ കൊടി അഴിച്ചുമാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here