ദമ്പതികളുടെ ആത്മഹത്യ; പരാതി പരിശോധിക്കുമെന്ന് ഡിവൈഎസ്പി

ചങ്ങനാശേരിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള പരാതി പരിശോധിക്കുമെന്ന് ഡിവൈഎസ്പി. വാകത്താനം പാണ്ടന്‍ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന സ്വര്‍ണപണിക്കാരനായ പുഴവാത് സ്വദേശി സുനില്‍ (34) ഭാര്യ രേഷ്മ (24) എന്നിവരെയാണ് ഇന്ന് വിഷം കഴിച്ച് മരിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മോഷണക്കുറ്റത്തെ തുടര്‍ന്ന് ദമ്പതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് ദമ്പതികളുടെ കുടുംബം ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം കൂടുതല്‍ പരിശോധിക്കുമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്കി. ചങ്ങനാശേരി സ്വദേശിയും അഭിഭാഷകനുമായ സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇ.എ. സജി കുമാറിന്റെ സ്ഥാപനത്തിലെ സ്വര്‍ണപണിക്കാരനായിരുന്നു സുനില്‍. ജ്വല്ലറികള്‍ക്ക് സ്വര്‍ണാഭരണം നിര്‍മിച്ചുനല്‍കുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സുനില്‍ പണിയെടുത്തുവരികയായിരുന്നു. സുനില്‍ കുമാറിന് പണിയാന്‍ നല്കിയ സ്വര്‍ണത്തില്‍ പലപ്പോഴായി 600 ഗ്രാം കുറവുണ്ടായെന്നാണ് പരാതി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സജി കുമാര്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച പോലീസ് ദമ്പതികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു. കുറവുള്ള സ്വര്‍ണം തിരിച്ചുനല്കാനായി പോലീസ് നിര്‍ദേശം നല്‍കിയെന്നും ഇതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ദമ്പതികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here