കരുണാനിധി ആശുപത്രിയില്‍ തുടരും; രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി

ഡിഎംകെ അധ്യക്ഷനും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ ഉള്ളതിനാല്‍ കരുണാനിധി ആശുപത്രിയില്‍ തുടരുന്നതാണ് നല്ലതെന്ന് അവസാനമായി പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉള്ളതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അതേ സമയം, കാവേരി ആശുപത്രിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചു. വൈകീട്ട് 4.10 നാണ് രാഹുല്‍ കാവേരിയിലെത്തിയത്. എം.കെ സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എസ്. തിരുനാവുക്കരശ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
കരുണാനിധിയുടെ ആരോഗ്യം നേരിയ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. സോണിയ ഗാന്ധിയുടെ അന്വേഷണം കലൈഞ്ജരുടെ കുടുംബത്തെ അറിയിച്ചെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here