Advertisement

കോഹ്‌ലിക്കും രക്ഷിക്കാനായില്ല; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

August 4, 2018
2 minutes Read

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയരായ ഇംഗ്ലണ്ട് 31 റണ്‍സിനാണ് ഇന്ത്യയെ കീഴടക്കിയത്. 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും 162 റണ്‍സിനിടയില്‍ നഷ്ടമായി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ത്തിന്റെ ലീഡ് സ്വന്തമാക്കി.

194 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് 110-5 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം കളി ആരംഭിച്ചത്. എന്നാല്‍, രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യയ്ക്ക് ദിനേശ് കാര്‍ത്തിക്കിനെ നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ദ്ധശതകം നേടി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 51 റണ്‍സില്‍ നില്‍ക്കെ എല്‍ബി വിക്കറ്റിലൂടെ ബെന്‍ സ്റ്റോക്‌സ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തല്ലികെടുത്തി. ആദ്യ ഇന്നിംഗ്‌സില്‍ 149 റണ്‍സ് നേടിയ വിരാട് രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകത്തിലെത്തി. വിരാടിന്റെ ഒറ്റയാള്‍ പ്രകടനം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. വിരാടിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും അവസാനവട്ട ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഫലം കണ്ടില്ല. 61 പന്തില്‍ നിന്ന് 31 റണ്‍സ് നേടി ഏറ്റവും അവസാന വിക്കറ്റായാണ് പാണ്ഡ്യ പുറത്തായത്. ഉമേഷ് യാദവ് റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. മൊഹമ്മദ് ഷമി റണ്‍സൊന്നുമെടുക്കാതെയും ഇഷാന്ത് ശര്‍മ്മ 11 റണ്‍സ് നേടിയും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് നാല് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

194 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മുരളി വിജയ് (6), ശിഖര്‍ ധവാന്‍ (13), ലോകേഷ് രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), ആര്‍. അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് നേരത്തേ ഇന്ത്യയ്ക്ക് നഷ്ടമായത്. സാം കറാന്റെ അര്‍ദ്ധശതകത്തിന്റെ കരുത്തിലാണ് (63) രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 180 റണ്‍സ് സ്വന്തമാക്കിയത്. ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റുകളും ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ 13 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 287 റണ്‍സ് നേടിയപ്പോള്‍ 274 റണ്‍സാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (80), ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി (149) എന്നിവരാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇരു ടീമുകളുടെയും ടോപ് സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ്: 287/10 ജോ റൂട്ട്- 80, ബെയര്‍സ്‌റ്റോ – 70

ആര്‍. അശ്വിന്‍ – 4 വിക്കറ്റ്, മൊഹമ്മദ് ഷമി – 3 വിക്കറ്റ്

ഇന്ത്യ ഒന്നാം ഇന്നിംഗസ്: 274/10 വിരാട് കോഹ്‌ലി- 149  സാം കറാന്‍ – 4 വിക്കറ്റ്

ഇംഗ്ലണ്ടിന് 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ്: 180/10 സാം കറാന്‍ – 63 റണ്‍സ്

ഇഷാന്ത് ശര്‍മ – 5 വിക്കറ്റ്, മൊഹമ്മദ് ഷമി – 3 വിക്കറ്റ്

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്: 162/10 വിരാട് കോഹ്‌ലി- 51 ഹാര്‍ദിക് പാണ്ഡ്യ – 31

ബെന്‍ സ്റ്റോക്‌സ് – 4 വിക്കറ്റ്, ബ്രോഡ് – 2വിക്കറ്റ്, ആന്‍ഡേഴ്‌സണ്‍ – 2വിക്കറ്റ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top