എഎംഎംഎ- ഡബ്യുസിസി കൂടിക്കാഴ്ച ഇന്ന്

താരസംഘടന എഎംഎംഎയും വിമൺ ഇൻ കളക്ടീവ് സിനിമ അംഗങ്ങളുമായുള്ള കൂടിക്കാഴ്ച ഇന്ന്. കഴിഞ്ഞമാസമാണ് സംഘടന ഡബ്യുസിസിയുമായി ചർച്ച നടത്താമെന്ന് സമ്മതിച്ചത്. നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിനെതിരെ ഡബ്യുസിസി അംഗങ്ങൾ പ്രതികരിച്ചതിന് പിന്നാലെയാണ് ചർച്ചയെന്ന സമവായവുമായി എഎംഎംഎ രംഗത്ത് എത്തിയത്.
അതേ സമയം നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന എഎംഎംഎ ഭാരവാഹികളുടെ ശ്രമം ചെറുത്ത നടിയുടെ നീക്കവും ഇന്ന് യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന. നടിമാരായ രചന നാരായണൻ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേർന്നത്. എന്നാൽ താൻ താരസംഘടനയായ എഎംഎംഎ യുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന് കാണിച്ച് സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ കത്ത് തയ്യാറാക്കി മുഖ്യമന്ത്രിയ്ക്ക് നൽകാൻ ശ്രമിച്ചെങ്കിലും പാർട്ടി സ്വാധീനം ഉള്ള നടന്മാർ ചേർന്ന് അത് പൊളിച്ചെന്നും ആരോപണം ഉണ്ട്. ഇതിന് പിന്നാലെയാണ് നടിമാർ ഹർജിയുമായി കക്ഷി ചേരാൻ ശ്രമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here