പാചകവാതകത്തിന് ക്ഷാമം ഉണ്ടാകില്ല; ബിപിസിഎൽ

പ്രളയത്തെ തുടർന്ന് പാചകവാതകത്തിന് ക്ഷാമമുണ്ടാകാതിരിക്കാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ബിപിസിഎൽ ചീഫ് ജനറൽ മാനേജർ പി.പീതാംബരൻ അറിയിച്ചു. കേരളത്തിൽ മൊത്തം ആവശ്യമുള്ള പാചക വാതകവും ഡീസലും പെട്രോളും കൊച്ചി അമ്പലമുകളിലെ റിഫൈനറിയിൽ നിന്നും ഭാരത് പെട്രോളിയമാണ് ഉല്പാദിപ്പിക്കുന്നത്.
ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളടക്കം എവിടെയും പാചകവാതകം എത്തിച്ചു നൽകുന്നതിന് ബിപിസിഎൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു വേണ്ട നിർദ്ദേശങ്ങൾ എല്ലാ വിതരണക്കാർക്കും നൽകിക്കഴിഞ്ഞു. പ്രളയ ദുരന്തത്തിൽ പെട്ട് സഹായം ആവശ്യമുള്ളവർക്കും പാചകവാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബിപിസിഎൽ തുറന്നിട്ടുണ്ട്.
പ്രകൃതിദുരന്തത്തെ തുടർന്ന് ഉൽപാദനവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ബി പി സി എൽ വിതരണ കേന്ദ്രങ്ങൾക്കു പുറമെ ഐഒസി, എച്ച് പി എന്നീ കമ്പനികൾക്കും ആവശ്യമുള്ളത്ര ഇന്ധനം നല്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തിന്നും പുറമെ വിതരണക്കാരുടെ സൗകര്യത്തിനായി കേരളത്തിൽ മറ്റ് അഞ്ചു കേന്ദ്രങ്ങളിലെ പാചക വാതക പ്ലാന്റുകൾ കൂടി ഈ സമയത്ത് ഉപയോഗിക്കുന്നുണ്ടെന്നും ബിപിസിഎൽ ചീഫ് ജനറൽ മാനേജർ വ്യക്തമാക്കി. വടക്കൻ കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതിനാൽ മംഗലാപുരം, കോയമ്പത്തൂർ പ്ലാന്റുകളും ഉപയോഗിക്കുന്നുണ്ട്.
വലിയ ട്രക്കുകൾ എത്താൻ ബുദ്ധിമുട്ടുള്ള ഗോഡൗണുകളിലേക്ക് ചെറിയ വാഹനങ്ങൾ വഴിയും സിലിണ്ടറുകൾ എത്തിച്ചുവരുന്നുണ്ട്. ഡീസൽ ,പെട്രോൾ എന്നിവയും പമ്പുകളിൽ എത്തിക്കാൻ ആവശ്യമായ എല്ലാ മാർഗവും ഉപയോഗിക്കുന്നുണ്ടെന്നും ബിപിസിഎൽ ചീഫ് ജനറൽ മാനേജർ പി.പീതാംബരൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here