വിദ്യാര്‍ത്ഥി പ്രവേശനം; കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സുപ്രീം കോടതി

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഈ വര്‍ഷം പ്രവേശന നടപടികളുമായി മുന്നോട്ടുപോവാന്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കണമെന്ന് സുപ്രീം കോടതി. പ്രവേശനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വീഴ്ച വരുത്തിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് ഒരു കോടി 20 ലക്ഷം രൂപ പിഴയാണ് സുപ്രീം കോടതി വിധിച്ചത്.
ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 20 നുള്ളില്‍ തുക കൈമാറണം. 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്, ഈടാക്കിയ ഫീസിന്റെ ഇരട്ടി തുക തിരികെ നല്‍കണം. സെപ്റ്റംബര്‍ 3 ന് അകം വിദ്യാര്‍ത്ഥികള്‍ക്ക് തുക നല്‍കിയതിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ ഈ വര്‍ഷം കോളേജില്‍ പ്രവേശനം നടത്താമെന്ന് കോടതി വ്യക്തമാക്കി.
ഈ കണക്കനുസരിച്ച് 20 ലക്ഷം രൂപ വീതം ഓരോ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചു നല്‍കേണ്ടി വരും. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിനേക്കാള്‍ ഒരു രൂപ പോലും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കരുതെന്നും സുപ്രീം കോടതി കോളേജിന് മുന്നറിയിപ്പ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here