കണ്ണൂര്‍ കൂടി ഹജ്ജ് കേന്ദ്രമായി അംഗീകരിക്കണം: മുഖ്യമന്ത്രി

ഹജ്ജ് യാത്രയ്ക്കുളള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്ന് സിവില്‍-വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തിന്‍റെ റണ്‍വെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹജജ് എംബാര്‍ക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ തടസ്സമുളളതുകൊണ്ടാണ് ഹജ്ജ് കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയത്. എന്നാല്‍ കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ ഈയിടെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകരില്‍ അധികവും കോഴിക്കോട് വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്. കണ്ണൂര്‍ വിമാനത്താവളം വാണിജ്യ സര്‍വ്വീസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ കണ്ണൂരിനെ കൂടി എംബാര്‍ക്കേഷന്‍ കേന്ദ്രമായി അംഗീകരിക്കണം. കോഴിക്കോടിന് തെക്കുളള യാത്രക്കാര്‍ക്ക് കോഴിക്കോട് വിമാനത്താവളവും വടക്കുളള യാത്രക്കാര്‍ക്ക് കണ്ണൂര്‍ വിമാനത്താവളവും സൗകര്യപ്രദമാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലുളളവര്‍ക്കും അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ മംഗലാപുരം, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലുളളവര്‍ക്കും കണ്ണൂര്‍ വിമാനത്താവളമാണ് സൗകര്യം. അതിനാല്‍ കണ്ണൂര്‍ വിമാനത്താവളം കൂടി ഹജ്ജ് കേന്ദ്രമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here