തിരുവനന്തപുരത്ത് നിന്ന് ഒരു കോടിയിലേറെ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടി

ഒരു കോടിയിലേറെ വിലമതിക്കുന്ന നിരോധിത ഉത്പന്നങ്ങളുമായി മൂന്ന് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. നേമം പ്രാവച്ചമ്പലം സ്വദേശി ഷൈജു, കല്ലാട്ട് മുക്ക് സ്വദേശികളായ അസ്‌കര്‍, റഫീക്ക് എന്നിവര്‍ക്കെതിരെയാണ് വിഴിഞ്ഞം, ഫോര്‍ട്ട് സ്റ്റേഷനുകളിലായി കേസെടുത്തത്. തിരുവനന്തപുരം ജില്ലയിലും കൊല്ലത്തും വ്യാപകമായി പുകയില ഉത്പന്നങ്ങള്‍ മൊത്ത കച്ചവടത്തിന് എത്തിച്ച് കൊടുക്കന്നവരാണിവര്‍.
തമിഴ്‌നാട്ടില്‍ നിന്നും ലോറികളില്‍ എത്തിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഷൈജു തിരുവനന്തപുരം വെങ്ങാനൂര്‍ ഭാഗത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ സൂക്ഷിച്ച് വച്ച് കച്ചവടം നടത്തിവരികയായിരുന്നു. ഇയാളില്‍ നിന്നും ഏകദേശം 80 ലക്ഷത്തോളം രൂപയ്ക്കുള്ള പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അസ്‌കര്‍, റഫീക്ക് എന്നിവരില്‍ നിന്നായി 25 ലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍
കല്ലാട്ട് മുക്ക് ഭാഗത്ത് നിന്ന് ഷാഡോ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവര്‍ രണ്ട് വീടുകളായിട്ടാണ് പുകയില ഉത്പന്നങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് രഹസ്യമായി നിരീക്ഷിച്ച് ഷൈജുവിന്റെ ഗോഡൗണ്‍ കണ്ടെത്തുകയായിരുന്നു.
സ്‌കൂള്‍ കുട്ടികളില്‍ പുകയില ഉത്പന്നങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, കണ്‍ട്രോള്‍ റൂം അസി.കമ്മീഷണറുടെ നേത്യത്വത്തില്‍ ഒരു പ്രത്യേക ഷാഡോ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരവുമായി മൂന്ന് പേരെ പിടികൂടാനായത്.
തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി ആര്‍. ആദിത്യ,കണ്‍ട്രോള്‍ റൂം എ സി വി.സുരേഷ് കുമാര്‍, വിഴിഞ്ഞം എസ്.എച്ച്.ഒ ബൈജു എല്‍.എസ് നായര്‍, ഫോര്‍ട്ട് എസ്.എച്ച്.ഒ അജി ചന്ദ്രന്‍ നായര്‍, ഷാഡോ എ.എസ്.ഐ ഗോപകുമാര്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here