അക്രമം അഴിച്ചുവിട്ട് പ്രതിഷേധക്കാര്‍; മാധ്യമപ്രവര്‍ത്തകയുടെ നട്ടെല്ലിന് പരിക്ക്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമം അഴിച്ചുവിട്ട് പ്രതിഷേധക്കാര്‍. സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ പറയുമ്പോഴും ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.
ദ ന്യൂസ് മിനിറ്റിലെ മാധ്യമപ്രവര്‍ത്തക സരിത എസ്. ബാലനെ പമ്പയില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് സരിതയെ പിടിച്ചിറക്കുകയായിരുന്നു. ഇരുപതോളം ആണുങ്ങള്‍ ചേര്‍ന്ന് സരിതയെ ബലം പ്രയോഗിച്ച് വലിച്ചിറക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സരിതക്കെതിരെ ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തു.
ബസില്‍ നിന്ന് പിടിച്ചിറക്കി സരിതയുടെ ശരീരത്തില്‍ പരിക്കേല്‍പ്പിക്കുകയും നട്ടെല്ലിന് ചവിട്ടുകയും ചെയ്തതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശരണം വിളികളോടെയായിരുന്നു പ്രതിഷേധക്കാര്‍ സരിതയെ ആക്രമിച്ചത്. നിരവധി മാധ്യമപ്രവര്‍ത്തകരെ ഇതിനോടകം പ്രതിഷേധക്കാര്‍ ആക്രമിച്ചിട്ടുണ്ട്. പോലീസിനെ നോക്കുകുത്തിയാക്കിയാണ് വിശ്വാസികളായ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here