‘സര്‍ക്കാറെടുക്കുന്ന എന്തു വിട്ടുവീഴ്ചയ്ക്കും ഒപ്പം നില്‍ക്കും; നാലു വോട്ടല്ല, മതേതര സംസ്ഥാനമാണ് ലക്ഷ്യമെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്’: ശാരദക്കുട്ടി
ശബരിമല വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാറെടുക്കുന്ന സുരക്ഷാ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുകയാണ് തന്റെ കടമയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ആക്ടിവിസ്റ്റുകള്‍ പണ്ടും ശബരിമലയിലേക്ക് പോയിട്ടുണ്ട് പക്ഷേ, വര്‍ഗീയ ശക്തികള്‍ വര്‍ഗീയതയ്ക്ക് കോപ്പ് കൂട്ടുന്ന ഈ സമയത്ത് അത്തരക്കാര്‍ വിവേകം പുലര്‍ത്തണമെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ചരിത്രത്തിലെവിടെയും ആത്യന്തിക വിജയം നീതിക്ക് തന്നെയാണ്. വെള്ളം കലങ്ങിതെളിയും, സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹമനുസരിച്ച് ആരാധന സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസവും ശാരദക്കുട്ടി പങ്കുവെച്ചു. വര്‍ഗീയ ശക്തികളുടെ ഒളിയജണ്ടകള്‍ സമയത്ത് തിരിച്ചറിഞ്ഞ്, അതിന് സര്‍ക്കാറെടുക്കുന്ന എന്തു വിട്ടുവീഴ്ചയ്ക്കും ഒപ്പം നില്‍ക്കുമെന്ന് പറഞ്ഞ ശാരദക്കുട്ടി നാലു വോട്ടല്ല, മതേതര സംസ്ഥാനമാണ് ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
ആക്ടിവിസ്റ്റുകൾ പണ്ടും പോയിട്ടുണ്ട്. കാടുകാണാൻ.. സൗന്ദര്യം ആസ്വദിക്കുവാൻ.. പരീക്ഷിക്കുവാൻ..മകരജ്യോതിയുടെ സത്യമറിയുവാൻ.. കലാകാരന്മാർ സിനിമാക്കാർ വിപ്ലവക്കാർ യുക്തിവാദികൾ…. ആക്ടിവിസ്റ്റുകൾക്കാകാം.. ആക്ടിവിച്ചികൾ പോകണ്ട അങ്ങനെയിപ്പം… അത്രേയുള്ളു.
ജനാധിപത്യ നീതി എന്നൊന്നുണ്ടെങ്കിൽ അത് തുല്യനീതിയാണ്. തുല്യനീതി എന്നാൽ തുല്യനീതി തന്നെ. പക്ഷേ, വർഗ്ഗീയ ശക്തികൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നിൽക്കുമ്പോൾ, സർക്കാരെടുക്കുന്ന സുരക്ഷാ പദ്ധതികൾക്കൊപ്പം നിൽക്കുകയാണ് എന്റെ കടമ. പരിതസ്ഥിതികൾ ശാന്തമാകും. ചരിത്രത്തിലെവിടെയും ആത്യന്തിക വിജയം നീതിക്കു തന്നെയാണ്. വെള്ളം കലങ്ങിത്തെളിയും.സ്ത്രീകൾക്ക് അവരുടെ ആഗ്രഹമനുസരിച്ച് ആരാധന സാധ്യമാകും. ശബരിമലയിലും നീതിയുടെ സൂര്യനുദിക്കും. അതിനടുത്തെത്തിക്കഴിഞ്ഞു നമ്മൾ.
എന്തായാലും നാടിന്റെ സമാധാനം അതാണ് വലുത്.. മതത്തിന്റെ പേരിൽ വിഭജിക്കപ്പെടരുത്.. വർഗ്ഗീയ ശക്തികളുടെ ഒളിയജണ്ടകൾ സമയത്ത് തിരിച്ചറിഞ്ഞ്, അതിന് സർക്കാരെടുക്കുന്ന എന്തു വിട്ടുവീഴ്ച്ചക്കും ഒപ്പം നിൽക്കും. നാടും കാടും സംരക്ഷിക്കപ്പെടാൻ.. മനസ്സമാധാനം നിലനിൽക്കാൻ…നാലു വോട്ടല്ല, മതേതര സംസ്ഥാനം ആണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പിന് എത്രയോ മുൻപേ മുഖ്യമന്ത്രി സ. പിണറായി വിജയൻ പറഞ്ഞതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here