എയര്‍സെല്‍ മാക്‌സിസ് കേസ്; പി. ചിദംബരത്തെ ഒന്നാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം

എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഒന്നാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരം അടക്കം ഒമ്പത് പേരാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച പ്രതിപ്പട്ടികയിലുളളത്. കേസ് ഇനി വരുന്ന നവംബര്‍ 26ന് കോടതി സമര്‍പ്പിക്കും.
2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടിയുടെ വിദേശനിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്ന് വഴിയൊരുക്കിയെന്നാണ് കേസ്.
മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടെന്നാണ് കേസ്. 600കോടി രൂപയുടെ നിക്ഷേപത്തിന് മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ.
കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ ആരോപണം. പി.ചിദംബരത്തെയും മകനെയും പ്രതിയാക്കി എയര്‍സെല്‍ മാക്‌സിക് കേസില്‍ സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ തെളിവ് ചമയ്ക്കല്‍, അഴിമതി, അധികാരദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. കമ്പനിയില്‍ നിന്ന് കാര്‍ത്തി ചിദംബരം ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. മകന്‍ കാര്‍ത്തി ചിദംബരത്തെ പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here