നിലയ്ക്കലില്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധം

ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല. എരുമേലിയില്‍ നിന്ന് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതിനെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുകയാണ്. നിലയ്ക്കലിലേക്കും പമ്പയിലേക്കും ഉള്ള റോഡ് ഉപരോധിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രതിഷേധം. അതേ സമയം ശബരിമലയില്‍ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത് . 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. അമ്പത് വയസ്സിന് മേല്‍ പ്രായമുള്ള 15വനിതാ പോലീസുകാരെ സന്നിധാനത്ത് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവലാണ് ഉള്ളത്. ദര്‍ശനത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കൽ മുതൽ കടത്തിവിടില്ല.ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും സജ്ജമാണ്. നേരത്തെ തുലാം മാസ പൂജകള്‍ക്കായി ക്ഷേത്രം തുറന്നപ്പോള്‍ സംഘര്‍ഷമുണ്ടാക്കിയവരെ തിരിച്ചറിയുന്നതിനായി പ്രത്യേക തരം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർ അല്ലാത്തവരെ നിലയ്ക്കൽ എത്തും മുൻപേ തിരിച്ചയയ്ക്കും. തീർഥാടകരെ ഇന്ന് ഉച്ചയോടെ പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്.
സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്. നിലക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് നാളെ അർധരാത്രിവരെയാണ് നിരോധനാജ്ഞ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here