മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും

മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് തീരുമാനം. തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു രാജാവിന്റെ നിർദേശം.
മദീനയിൽ പ്രധാനപ്പെട്ട സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് മസ്ജിദുൽ ഖുബാ. ഇഷാ നിസ്കാരം കഴിഞ്ഞു അടച്ചിടുന്നതിനാൽ രാത്രി ഈ പള്ളി സന്ദർശിക്കാൻ സാധിക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മദീന സദർശിച്ച ഭരണാധികാരി സൽമാൻ രാജാവ് പള്ളി 24 മണിക്കൂറും തുറന്നു കൊടുക്കാൻ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഇന്നുമുതൽ ഖുബാ മസ്ജിദ് സന്ദർശിക്കാൻ 24 മണിക്കൂറും അവസരം ഉണ്ടായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
Read More: ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സാധ്യത വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്
പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയിൽ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റർ ആണ് ഖുബായിലേക്കുള്ള ദൂരം. മതവിശ്വാസപ്രകാരം ഏറെ പുണ്യമുള്ള ഈ പള്ളി ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധ്യന്യമുള്ള ആരാധനാലയമാണ്. പ്രവാചകൻ മുഹമ്മദ് നബി മദീനയിൽ എത്തിയപ്പോൾ ആദ്യമായി കാല് കുത്തിയ സ്ഥലത്തു പ്രവാചകന്റെ തന്നെ നേതൃത്വത്തിൽ പണിത പള്ളിയാണിത്. മരണം വരെ എല്ലാ ശനിയാഴ്ചയും പ്രവാചകൻ ഈ പള്ളിയിലെത്തി നിസ്കരിക്കാറുണ്ടായിരുന്നു. ഖുബാ മസ്ജിദിൽ വെച്ചുള്ള നിസ്കാരത്തിനു ഒരു ഉംറയുടെ പുണ്യം ലഭിക്കുമെന്നാണ് പ്രവാചക വചനം. പള്ളി പലതവണ പുനർനിർമിച്ചു. ഹജ്ജ് ഉംറ കര്‍മങ്ങളുടെ ഭാഗമായി മദീനയില്‍ എത്തുന്ന ഭൂരിഭാഗം തീർത്ഥാടകരും ഈ പള്ളി സന്ദർശിക്കാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here