ശബരിമലയില്‍ യുവതി പ്രവേശത്തില്‍ നിലപാട് കടുപ്പിച്ച് പോലീസ്

മകരവിളക്ക് കാലത്ത് യുവതീ പ്രവേശനം അനുവദിക്കരുതെന്ന് പൊലീസ്. പ്രശ്നങ്ങൾ പൊലീസിന്റെ നാടകമെന്ന വിമർശനത്തിൽ നിന്ന് തലയൂരുകയെന്നതു കൂടിയാണ് പുതിയ നിലപാടിനു പിന്നിൽ. ശബരിമലയിൽ ആക്ടിവിസ്റ്റുകളായ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ ആകില്ലെന്നും പോലീസ് വ്യക്തമാക്കി,
മനിതി സംഘടനയിൽപ്പെട്ട യുവതികളുമായി സന്നിധാനത്തേക്ക് പൊലീസ് പുറപ്പെട്ടതും പാതിവഴിയിൽ അവരെ കയ്യൊഴിഞ്ഞതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡിജിപി ഇക്കാര്യത്തിൽ വിശദീകരണം തേടിയതിനു പിന്നാലെയാണ് മകരവി ഇക്കുകാലത്ത് യുവതീ പ്രവേശനത്തെ എതിർത്ത് സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ആക്ടിവിസ്റ്റുകളായ യുവതികൾക്ക് സുരക്ഷ നൽകാനാകില്ലെന്ന് സന്നിധാനത്തേയും പമ്പയിലേയും ഉദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചു. പ്രശസ്തിക്ക് വേണ്ടിയാണ് പലരും ശബരിമലയിലേക്ക് എത്തുന്നത് . തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അവർക്ക് സുരക്ഷ നൽകുക പ്രായോഗികമല്ല. ഇത്തരക്കാരെ മടക്കി അയയ്ക്കാൻ അനുവദിക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള യുവതികളും ശബരിമലയിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞദിവസം ദർശനത്തിനെത്തിയ ബിന്ദു ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ്. പമ്പയിലെത്തും മുൻപുതന്നെ ശബരിമലയിലെ സംഘർഷ സ്ഥിതി യുവതികളെ ബോധ്യപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. പൊലീസിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി.
പൊലീസ് റിപ്പോർട്ടിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറും ന്യായീകരിച്ചു. മകരവിളക്ക് കാലത്ത് യുവതികൾ ശബരിമലയിലേക്ക് വരരുതെന്നും പത്മകുമാർ പറഞ്ഞു. ഏതായാലും ഈ പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാകും സർക്കാരും പൊലീസും ഇനി യുവതി പ്രവേശനത്തെ മകരവിളക്ക് കാലത്ത് നിരുത്സാഹപ്പെടുത്തുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here