ഖനിയില്‍ നിന്ന് ദുര്‍ഗന്ധം; ’15 തൊഴിലാളികളും മരിച്ചു?’

മേഘാലയയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത നിവാരണ സേന. ഖനിയില്‍ നിന്നും ദുർഗന്ധം വമിക്കാന്‍ തുടങ്ങിയതാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ രക്ഷാ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.
സായ്പങ്ങ് മേഖലയിലെ ഖനിയില്‍ നദിയില്‍ നിന്ന് വെള്ളം കയറിയതോടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ പതിമൂന്നാം തിയതിയാണ് കിഴക്കന്‍ ജയ്റ്റിയ ഹില്‍ ജില്ലയിലെ അനധികൃത ഖനിയില്‍ 16 തൊഴിലാളികള്‍ കുടുങ്ങിയത്. പതിനാല് ദിവസമായി ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്. മലയടിവാരത്തില്‍ നിന്ന് ചെറു തുരങ്കങ്ങളുണ്ടാക്കിയാണ് തൊഴിലാളികള്‍ ഖനിക്കുള്ളിലേക്ക് കടക്കുന്നത്. ഇങ്ങനെ കല്‍ക്കരി കുഴിച്ചെടുക്കുന്നതിന് ‘ക്യാറ്റ് ഹോള്‍ മൈനിങ്ങ്’ എന്നാണ് പറയുക. ഈ തുരങ്കങ്ങള്‍ വഴി സമീപത്തെ ലൈറ്റീന്‍ നദിയില്‍ നിന്ന് വെള്ളം കുത്തിയൊഴിലിച്ച് കയറിയതാണ് അപകട കാരണം. കനത്ത മഴയെ തുടർന്ന് ഖനിയിലേക്ക് കൂടുതല്‍ വെള്ളമെത്തിയത്. രക്ഷാ പ്രവർത്തനത്തിനും തടസ്സമായി.
വെള്ളം കയറാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ വിവിധ തുരങ്കങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇങ്ങനെ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റുള്ളവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ദർ അടക്കം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി അവരെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനക്കും ഉറപ്പില്ല. വെള്ളം പൂർണ്ണമായും വറ്റിച്ചെങ്കില്‍ മാത്രമെ തൊഴിലാളികളെ കണ്ടെത്താനാകു. അതിന് ഹൈ പ്രഷർ പമ്പുകള്‍ ലഭ്യമാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. അനധികൃത ഖനനത്തിന് അനുമതി നല്‍കിയതിനെതിരെ സംസ്ഥാന സർക്കാരിനെതിരെയും രക്ഷാപ്രവർത്തനത്തിന് മതിയായ സഹായമെത്തിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെയും ശക്തമായ വിമർശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here