ടെന്നീസ് ഇതിഹാസ താരം ആന്റി മറേ വിരമിക്കുന്നു

ബ്രിട്ടീഷ് താരം ആന്റി മറേ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറേ പറഞ്ഞു. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായിട്ടുള്ള താരമാണ്.
മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ആന്റി മറേ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിംബിള്‍ഡന്‍ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷേ അത്രയുംനാള്‍ കളിക്കാനാകില്ലന്നും മറേ പറഞ്ഞു.
നിലവില്‍ 240-ാം സ്ഥാനത്താണ് മറെ. റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്ഡസ്ലാം കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും മറേ സ്വന്തമാക്കി. 2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറേയെ ‘സര്’ പദവി നല്കി ബ്രിട്ടന് ആദരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here