ബി.ജെ.പി നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പി നേതൃയോഗങ്ങൾക്ക് ഡൽഹിയിൽ ഇന്ന് തുടക്കമാകും. പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന നാഷണൽ കൗൺസിൽ യോഗത്തിനാണ് രണ്ട് ദിവസം ഡൽഹി വേദിയാകുക. പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനും പങ്കെടുക്കുന്ന യോഗത്തിൽ നിയമസഭ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളും പൊതുതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചയാകും.
കാര്യങ്ങൾ 2014ലെ പോലെയല്ല. അടിയേഴുക്കുകൾ എതിരാണ്. മോദി തരംഗം ഉണ്ടാകും എന്നതിലും പാർട്ടിയ്ക്ക് വിശ്വാസമില്ല. ഈ സാഹചര്യത്തിലാണ് പഴുതടച്ച തന്ത്രങ്ങൾ പാകപ്പെടുത്താൻ രാജ്യത്തെ ബി.ജെ.പി നേതാക്കൾ ഡൽഹിയിലെ രാം ലീല മൈതനിയിൽ സമ്മേളിയ്ക്കുന്നത്. പന്ത്രണ്ടായിരം നേതാക്കളുടെ സാന്നിധ്യം സമ്മേളനത്തിനുണ്ടാകും എന്നാണ് ബി.ജെ.പി യുടെ അവകാശവാദം.
2013 ന് ശേഷം ബി.ജെ.പി സംഘടിപ്പിയ്ക്കുന്ന അതിവിപുലമായ യോഗമാണ് ഡൽഹിയിലെത്. എല്ലാ തലങ്ങളിലും ഉള്ള നേതൃനിരയെ അണിനിരത്തി സമഗ്രമായ ഒരു ആത്മപരിശോധനയിലൂടെ സാധ്യതകൾ അനുകൂലമാക്കുകയാണ് തന്ത്രം. സർക്കാരിന്റെ നയപരിപാടികൾ താഴെത്തലങ്ങളിലെയ്ക്ക് എത്തിയ്ക്കാനും ; റാഫേൽ അടക്കമുള്ള വിഷയങ്ങളെ പ്രതിരോധിയ്ക്കാനും ഉള്ള നിർദേശങ്ങൾ യോഗത്തിൽ ദേശീയ നേതൃത്വം നൽകും. എല്ലാ സംസ്ഥാനങ്ങളിലും നാഷണൽ കൗൺസിലിന് തുടർച്ചയായ് സംഘടിപ്പിക്കേണ്ട നേതൃ യോഗത്തെ കുറിച്ചും തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ സംഘാടനത്തെ കുറിച്ചും യോഗം ചർച്ച ചെയ്യും. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം സംബന്ധിച്ച അവ്യക്തതയ്ക്കും സമ്മേളനത്തിൽ പ്രധാനമന്ത്രി പരിഹാരം കല്പിയ്ക്കും എന്നാണ് കരുതുന്നത്. ആർ.എസ്.എസ് അടക്കമുള്ള സംഘപരിപാർ സംഘടനകളിലെ നേതാക്കളും 12ാം തിയ്യതി വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായ് പങ്കെടുക്കും. ശബരിമലയിലെ യുവതി പ്രവേശനാനന്തര സാഹചര്യത്തെ സംബന്ധിച്ച് യോഗം ഒരു പ്രതിഷേധ പ്രമേയം പാസാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here